Monday, December 12, 2011

കോർമത്ത് കാരണവർ മാനുക്ക എന്ന അഹ് മദ് ഹാജി അന്തരിച്ചു



മഞ്ചേരി: ഡിസ. 12
കോർമത്ത് കുടുംബ കാരണവരും പൌര പ്രമുഖനുമായ കോർമത്ത് അഹ് മദ് എന്ന മാനുക്ക (93) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 9.30 ന്ന്, മഞ്ചേരി സെണ്ട്രൽ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ജനാസ സംസ്കരിക്കും.
മലബാറിലെ അംഗുലീപരിമിതരായ അഭ്യസ്തവിദ്യരിലും ഉയർന്ന ഉദ്യ്യോഗസ്ഥരിലും എടുത്തു പറയത്തക്ക ദേഹമായിരുന്ന കോർമത്ത് കുഞ്ഞിരായിൻ റൈഞ്ചറായിരുന്നു പിതാവ്. മുസ്ലിംകൾ ഭൌതിക വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത്, ഭൌതിക വിദ്യാഭ്യാസത്തിലേക്ക് സധീരം കാലെടുത്തു വെക്കുക മാത്രമല്ല, ആജീവനാന്തം പേരിനൊപ്പം, ഒരു ഇംഗ്ലീഷ് പദം- ‘റൈഞ്ചർ- കൊണ്ടു നടക്കുക പോലും ചെയ്തറൈഞ്ചർമലബാർ മേഖലയിലെ ഒരത്ഭുതം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പതിനാറുമക്കളിൽ മൂത്ത മകനാണ് കോർമത്ത് അഹ്മദ് എന്ന മാനുക്ക.
ലത്തീഫ്, അബ്ദുറഹ്മാൻ, അബൂബക്കർ, മറിയുമ്മ, ആമിന, പാത്തുണ്ണി, നഫീസ, റുഖിയ, സുഹ്ര , പരേതരായ അബ്ദുൽ അലി, അബ്ദുൽ ഖാദർ, ഉണ്ണിപാത്തു, ഉണ്ണി ആയിശ, ആസ്യ, റാബിയ, എന്നിവരാണ് സഹോദരീ സഹോദരങ്ങൾ.
മഞ്ചേരിയിലെ പ്രമുഖ ബാരിസ്റ്ററായ അഡ്വ. അശ് റഫ് മാനുക്കയുടെ പുത്രനാണ്. കല്പകഞ്ചേരിയിൽ, ഭാര്യയും രണ്ടു മക്കളുമായി കഴിയുകയായിരുന്നു, കോർമത്തു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ഇദ്ദേഹം.


Thursday, September 15, 2011

അഹ്മദ് മുസ്ലിയാർ നിര്യാതനായി


എ. ആർ. നഗർ. കുറ്റൂർ നോർത്ത്.
പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മസ്ഹൂദ് മുസ്ലിയാരുടെ മകൻ അഹ്മദ് മുസ്ലിയാർ (65) നിര്യാതനായി. പെരുവള്ളൂർ മുടക്കയിൽ, എടക്കാപറമ്പ് മഹല്ലുകളിൽ ഖതീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : സൈനബ. മക്കൾ: മുഹമ്മദ് ശരീഫ് (ഷാർജ), ഉസാമ(ഖത്തർ), ഉമൈബാൻ, സ്വാബിറ, റഷീദ, നുഹൈമത്, ഫാത്വിമ സഹീറ, ഖദീജ, ഫാഉസ, ബശീറ. മരുമക്കൾ: മുഹമ്മദലി ചെങ്ങാനി, അബ്ദുസ്സലാം കാരാതോട്, ജാബിർ കക്കാട്, നസ്രുദ്ദീൻ മലപ്പുറം, ഹർശാദ് ഫാറൂഖ് ചെറൂപ്പ, ശരീഫ, റഹീമ. ഖബ്രടക്കം ഇന്ന് (16-9=11) രാവിലെ 9.30 ന്ന് കക്കാടമ്പുറം ഊക്കത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Share
അഹ്മദ് മുസ്ലിയാർ നിര്യാതനായി

Wednesday, September 14, 2011

കോർമത്ത് അബ്ദുൽഖാദർ എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ അന്തരിച്ചു.



Kottakkal Parappur
കോർമത്ത് അബ്ദുൽഖാദർ എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ അന്തരിച്ചു. ഖബരടക്കം വ്യഴ്ച 11 മണിക്ക് വെട്ടത്ത് പുതിയങ്ങാടി ജുമാാത്ത് പള്ളി ഖബർ സ്ഥാനിൽ.

Wednesday, September 7, 2011

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും

Communalism Watch: A tale of two movements

Communalism Watch: A tale of two movements

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും

ആ ദീപം പൊലിഞ്ഞു കോർമത്ത് പോക്കർക്ക മരിച്ചു



മഞ്ചേരി: ചിതറിക്കിടന്നിരുന്ന പ്രമുഖ കോർമത്ത് കുടുംബാംഗങ്ങളെ വിളക്കി ചേർക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച മഞ്ചേരിയിലെ അച്ചിപ്പിലാക്കൽ താമസിച്ചിരുന്ന കോർമത്ത് പൊക്കർ(80) എന്ന ‘മെക്കാനിക് പോക്കർക്ക‘ ഇന്നു രാവിലെ അന്തരിച്ചു. ഇന്ന് വൈകുന്നേരം 3 മണിക്ക് മഞ്ചേരി സെണ്ട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യപ്പെടും. മഞ്ചേരിയിൽ കുടിയേറിയ കോർമത്ത് പോക്കർ ഹാജിയുടെ പരമ്പരയിലെ, കോർമത്ത് കുഞ്ഞഹമ്മദിന്റെയും കോർമത്ത് ആസ്യക്കുട്ടിയുടെയും പുത്രനായി 1930 ലാണ് പോക്കർക്ക ജനിച്ചത്. ഷാജഹാൻ, മുഹമ്മദ് ഇസ്മായീൽ, ഫൈസൽ, റസ്സൽ എന്നിവർ പുതന്മാരാണ്.

Monday, September 5, 2011

കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Madhyamam

കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Madhyamam

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മകളുടെ വേര്‍പാടിന്‍െറ ഹൃദയവേദന ഉള്ളിലൊതുക്കി ജലാലുദീന്‍ ഹൃദയശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കണ്ണീരൊപ്പുന്നു. തിരുവനന്തപുരം കിംസ് ആശുപത്രി ഡയറക്ടര്‍ കൂടിയായ ജലാലുദീന്‍ നൂറുപേര്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിനുള്ള പണം നല്‍കും. കിംസ് ആശുപത്രിയില്‍ തന്നെയാണ് ഹൃദയസ്പന്ദനം എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പാക്കുക.
1997ല്‍ ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മകള്‍ മെര്‍ലിന്‍െറ (13) ഓര്‍മക്കായി രൂപവത്കരിച്ച മെര്‍ലിന്‍ ഫൗണ്ടേഷന്‍െറ പേരിലാണ് നൂറുപേര്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് സാമ്പത്തികശേഷിയില്ലാത്ത കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള മലയാളികളെയാണ് ഹൃദയസ്പന്ദനത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
വര്‍ക്കല സ്വദേശിയായ ജലാലുദീന്‍ ഗള്‍ഫിലെ വ്യവസായിയാണ്. ഇദ്ദേഹം ചെയര്‍മാനായ മെര്‍ലിന്‍ ഫൗണ്ടേഷന്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതായി കിംസ് ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85,000 മുതല്‍ ഒരു ലക്ഷംവരെ ചെലവുവരുന്ന ശസ്ത്രക്രിയ ഒരുവര്‍ഷത്തിനകം നടത്താനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഹൃദ്രോഗികള്‍ കേരളത്തിലാണെന്ന് കിംസ് വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ പറഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. വര്‍ക്കല കഹാര്‍ എം.എല്‍.എ അടങ്ങുന്ന സമിതിയാണ് അപേക്ഷകരില്‍നിന്ന് അര്‍ഹതപ്പെട്ട നൂറുപേരെ തെരഞ്ഞെടുക്കുക. വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കിംസ് ആശുപത്രി, പി.ബി നമ്പര്‍ 1, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കുകയോ 9633231860 (ശ്രീരാജ്) 9846015352 (ജഗന്‍) എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ അപേക്ഷാഫോറം അയച്ചുകൊടുക്കും. കേരളത്തിലെയും ഗള്‍ഫിലെയും മലയാളികള്‍ക്ക് അപേക്ഷിക്കാം.
കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, കാര്‍ഡിയാക് സര്‍ജന്‍ ഡോ. മാധവ് നായ്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Sunday, June 26, 2011

കോർമത്ത് യുവനിര രംഗത്തേക്ക് - ഷാജഹാൻ പ്രസിഡണ്ട് ശഹീർ ജന: സെക്രട്ടറി മുനീർ ഖജാഞ്ചി

തിരൂരങ്ങാടിയില്‍ ചേര്‍ന്ന കോര്‍മത്ത് കുടുംബത്തിലെ യുവാക്കളുടെ സംഗമത്തില്‍, കോര്‍മത്ത് യൂത്ത് വിംഗ് യാഥാര്‍ത്ഥ്യമായി. ഷാജഹാന്‍ എന്ന ഷാജി(തുറക്കല്‍, മഞ്ചേരി)യാണ് പ്രസിഡണ്ട്. മഞ്ചേരിയിലെ കോര്‍മത്ത് ശഹീര്‍(ജന: സെക്രട്ടറി), തിരൂരങ്ങാടിയിലെ കോര്‍മത്ത് മുനീര്‍(ഖജാഞ്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.


ഷാജഹാന്‍ എന്ന ഷാജി(തുറക്കല്‍, മഞ്ചേരി)[പ്രസിഡണ്ട്]

കോര്‍മത്ത് ശഹീര്‍(ജന: സെക്രട്ടറി)



കോര്‍മത്ത് മുനീര്‍,തിരൂരങ്ങാടി(ഖജാഞ്ചി


വൈ. പ്രസിഡണ്ടുമാര്‍:
മൊഹ് യദ്ദീന്‍ എന്ന ബാവ തിരൂരങ്ങടി, അന് വര്‍ചുള്ളിപ്പാറ, ന ഈം കരുമ്പില്‍.
ജോ. സെക്രട്ടറിമാര്‍:
മന്‍സൂര്‍ കരുമ്പില്‍, ബഷീര്‍ കൊയപ്പ, സൈദ് മുഹമ്മദ് പെരിഞ്ഞനം
പേട്രന്മാര്‍:
മുസ്തഫാ കോര്‍മത്ത്, സലാം കൊടിയത്തൂര്‍
എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍:
നാസര്‍ ടെക്നോ മഞ്ചേരി, ഫിര്‍ദൌസ് ചുള്ളിപ്പാറ, നിവില്‍ ഇബ്രാഹിം മഞ്ചേരി, ന ഈം തിരൂരങ്ങാടി, രോഷന്‍(മഞ്ചേരി), നാസര്‍(മഞ്ചേരി), നജ്മല്‍(മഞ്ചേരി), ഖദ്ദാഫി(മഞ്ചേരി), നൌഷാദ് (മഞ്ചേരി), മുജീബ് തിരൂരങ്ങാടി, കെ. എന്‍. ഉനൈസ് പെരിഞ്ഞനം, ഫസ്ലുര്‍ റഹ്മാന്‍ (എ. ആര്‍. നഗര്‍)

കോർമത്ത് സംഗമ ഡി. വി. ഡിക്ക് ബന്ധപ്പെടുക

മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമ ഡി.വി.ഡി ആവശ്യമുള്ളവർ കോർമത്ത് അബ്ദുല്ല(9495711616), കോർമത്ത് സത്താർ ഹാജി(98099348130) എന്നിവരുമായി ഉടനെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

കോർമത്ത് കുടുംബം: പെരുവള്ളൂരിൽ തൌഹീദ് സംസ്ഥാപനത്തിന്ന് അടിത്തറ പാകിയവർ - ഡൊ .എ. മൊയ്തീൻ കുട്ടി

പെരുവള്ളൂരിലും പരിസരങ്ങളിലും തൌഹീദ് സംസ്ഥാപനത്തിന്ന് അസ്തിവാരമിട്ടവരാണ് കോര്‍മത്ത് കുടുംബമെന്നും അതിനാല്‍ തന്നെ, തന്റെ കുടുംബമടക്കമുള്ള പ്രദേശത്തുകാര്‍ക്ക് ഈ കുടുംബത്തോടുള്ള കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതാണെന്നും ഡോ. എ. മൊയ്തീന്‍ കുട്ടി (എം. ഡി. റിലീഫ് ഹോസ്പിറ്റല്‍, കൊണ്ടോട്ടി) പ്രസ്താവിച്ചു.
മഞ്ചേരിയില്‍ വെച്ചു നടന്ന കോര്‍മത്ത് സംഗമം ഡി. വി. ഡിയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു, പെരുവള്ളൂരിലെ പ്രശസ്തമായ അരീക്കാട് കുടുംബാംഗം കൂടിയായ അദ്ദേഹം. തന്റെ പൂര്‍വ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍, പെരുവള്ളൂരില്‍ സ്ഥാപിച്ച അരീക്കാട് ജുമുഅത്ത് പള്ളിയിലെ മതകീയ നേതൃത്വത്തിനായി, വന്ദ്യരായ മമ്പുറം തങ്ങള്‍ അയച്ചു തന്ന കോര്‍മത്ത് ഉണ്ണീന്‍ മൊല്ലയുടെ അനന്തിരവന്മാരാണ്, ഇന്ന് പ്രദേശത്തും കൊടുങ്ങല്ലൂരിലും കൊടിയത്തൂരിലും മറ്റുമായി വ്യാപിച്ചു കിടക്കുന്ന കോര്‍മത്തുകാരെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ കുടുംബവുമായി ഇണങ്ങിയും പിണങ്ങിയും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന ഈ കുടുംബത്തെ എന്നും ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടിയില്‍ നടന്ന ചടങ്ങില്‍, മഞ്ചേരിയിലെ, കോര്‍മത്ത് അലവിക്കുട്ടി ഹാജിക്ക് ഡി. വി. ഡി കോപ്പി നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. കോഴിക്കോട്ടെ പ്രശസ്തമായ എജുമാര്‍ട്ടിന്റെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി അദ്ധ്യ്ക്ഷത വഹിച്ചു. കോര്‍മത്ത് കോയാമു മുസ്ലിയാര്‍(പെരുവള്ളൂര്‍), കോര്‍മത്ത് അബ്ദുസ്സലാം(കൊടിയത്തൂര്‍), കോര്‍മത്ത് നസീബുല്ല(പെരിഞ്ഞനം), കോര്‍മത്ത് അബ്ദുല്ല(മഞ്ചേരി), മുസ്തഫ കൊര്‍മത്ത്, കോര്‍മത്ത് മന്‍സൂര്‍(കരിമ്പില്‍) എന്നിവര്‍ സംസാരിച്ചു. കോര്‍മത്ത് സത്താര്‍ ഹാജി സ്വാഗതവും കെ. എ. ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.

Tuesday, June 21, 2011

കോർമത്ത് സംഗമ DVD പ്രകാശനം



ജൂൺ 26 ഞായറാഴ്ച രാവിലെ 9 മണിക്ക്
തിരൂരങ്ങാടിയിൽ


2011 ഏപ്രിൽ 3 ന്ന് മഞ്ചേരിയിൽ നടന്ന കോർമ്മത്ത് കുടുംബ സംഗമ പരിപാടിയുടെ DVD തയ്യാറായി. രണ്ട് DVD കളിലായാണ് മൊത്തം പരിപാടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രകാശന കർമ്മം ജൂൺ 26 ന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തിരൂരങ്ങാടിയിൽ നടക്കുന്നതാണ്. ആദ്യ കാലം മുതൽ തന്നെ കോർമ്മത്ത് കുടുംബവുമായി ഉറ്റ ബന്ധം പുലർത്തി വരുന്ന പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബത്തിലെ പ്രമുഖാംഗമായ ഡോ. എ. മൊയ്തീൻ കുട്ടി സാഹെബ്(റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി) പ്രകാശന കർമ്മം നിർവഹിക്കും. കോർമ്മത്ത് കുടുംബ കാരണവരും തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, എജുമാർട്ട് എന്നിവയുടെ ഉടമയുമായ അബ്ദുറഹ്മാൻ ഹാജി അദ്ധ്യക്ഷനായിരിക്കും
കുടുംബ സംഗമ അവലോകനവും, കോർമ്മത്ത് ഡയറക്റ്ററി, ഭാവി പ്രവർത്തന പരിപാടികൾ എന്നിവയെ കുറിച്ച ചർച്ചയും തുടർന്നുണ്ടാകും. എല്ലാ യൂനിറ്റുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്.
DVD ആവശ്യമുള്ളവർ താഴെ നമ്പറുകളിൽ ബന്ധപ്പെട്ടു മുങ്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
1. കോർമ്മത്ത് അബ്ദുല്ല 9495711616
2. കോർമ്മത്ത് അബ്ദുസ്സത്താർ 9809348130

Saturday, May 14, 2011

‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ തേടിചെന്നു; പക്ഷെ…..

എജുമാർട്ട് ഉടമ കോർമത്ത് അബ്ദുറഹ്മാൻ ഹാജി ഹോസ്പിറ്റലിലാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ സന്ദർശിച്ചു. രോഗവിവരം കുറഞ്ഞ വാക്കുകളിലൊതുക്കിയ അദ്ദേഹം ഉടനെ കടന്നത് കോർമത്ത് കുടുംബ ചരിത്രത്തിലേക്കാണ്. ‘തിരൂരങ്ങാടിയിൽ ഇടക്കിടെ എത്തുന്ന ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ കുറിച്ച് നമുക്ക് അന്വേഷിക്കണം; അദ്ദേഹത്തിന്ന് കോർമത്ത് കുടുംബത്തെ കുറിച്ച് നന്നായറിയുമെന്നാണ് തോന്നുന്നത്; അഡ്മിറ്റിലല്ലെങ്കിൽ ഞാനും വരുമായിരുന്നു.‘
പല തവണ പറഞ്ഞ കാര്യമായിരുന്നു ഇതദ്ദേഹം. പക്ഷെ, സൌകര്യം ഒത്തു വന്നില്ലെന്ന് മാത്രം. ഈ മുഹമ്മദ് കാക്കാക്ക് ഏകദേശം 75 കഴിഞ്ഞിട്ടുണ്ടെന്നു കൂടി അറിഞ്ഞപ്പോൾ ഉടനെ പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
തിരൂർ റയിൽ വെ സ്റ്റേഷനടുത്ത പള്ളിയുടെ ഭാഗത്ത് അന്വേഷിച്ചപ്പോഴാണ്, ഇരിങ്ങാവൂരിലാണ് ഇദ്ദേഹത്തിന്റെ വീടെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നുവോ എന്ന് സംശയമാണെന്നും മനസ്സിലായത്. ഇരിങ്ങാവൂരിലെ അസ് ഹരി പാറ പള്ളിക്കടുത്തായിരുന്നു വീടെങ്കിലും അടുത്ത കാലത്ത് താമസം അല്പം മാറിയെന്നാണറിഞ്ഞത്. ഇഹ് യാ‍ാഉസ്സുന്ന എന്നൊരു സ്ഥാപനത്തിനടുത്താണ് ഇപ്പോൾ വീടെന്നും , പക്ഷെ, ആറു മാസം മുമ്പ് അദ്ദേഹം മരിച്ചു പോയിട്ടുണ്ടെന്നുമാണ് സ്ഥലത്തെ ഒരു കടക്കാരനിൽ നിന്നും അറിഞ്ഞത്.
അവിചാരിതമായാണ് മുഹമ്മദ് കാക്കായുടെ മൂത്ത മകൻ മൂസ്സ എന്നയാൾ ആ വഴി വന്നത്. പ്രഥമ ദൃഷ്ട്യാ തന്നെ, മാനസിക രോഗത്തിന്റെ അല്പം ശല്യം അയാളെ അലട്ടുന്നുണ്ടെന്നു തോന്നി. വഴി അല്പം വിശമകരമാണെന്നറിഞ്ഞതിനാൽ, വണ്ടി ഒരു ഭാഗത്ത് നിറുത്തി ഞങ്ങൾ അദ്ദേഹത്തെ അനുധാവനം ചെയ്തു, അദ്ദേഹം അറിയാതെ.
സാമാന്യം തരക്കേടില്ലാത്ത ഒരു വീട്. വൃദ്ധയായ ഭാര്യ ബീപാത്തുവാണ് ഞങ്ങളെ സ്വീകരിച്ചത്. മുഹമ്മദ് കാക്കയുടെ മരണ ശേഷം ഇവർക്ക് അല്പം മാനസിക വിശമമുള്ളതിനാൽ വീട് പൂട്ടിയായിരുന്നു മകൾ ഉമ്മു കുത്സൂം പുറത്തു പോയിരുന്നത്. അതിനാൽ, പുറത്തു നിന്നു കൊണ്ടായിരുന്നു സംസാരം. ഇതിൽ വിശമം തോന്നിയ ബീപാത്തുവിനെ ഞങ്ങൾ സമാധാനിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് വഴിയിൽ നിന്ന് വിവരം കേട്ട് ഉമ്മുകുത്സൂം ഓടിയെത്തിയത്. കാലിന്ന് അല്പം വിശമമുണ്ടായിരുന്നുവെങ്കിലും അത് വകവെക്കാതെ, കുതിച്ചെത്തിയതായിരുന്നു.
ഞങ്ങളെ മനസ്സിലാവുകയും ആഗമനോദ്ദേശ്യമറിയുകയും ചെയ്തപ്പോൾ, ഇരുവരുടെയും ദുഖവും സന്തോഷവും ഒന്നിച്ചേർന്നു കണ്ണുനീരുകളായി അണപൊട്ടുകയായിരുന്നു.
കോർമത്ത് ഏനിയുടെ മകൻ മൂത്താമുവിന്റെ പുത്രനാണ് ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക’ എന്ന കോർമത്ത് മുഹമ്മദ് ഹാജി. തിരൂരങ്ങാടി, മഞ്ചേരി, വടകര തുടങ്ങി പല നാടുകളിലും തന്റെ കുടുംബമുണ്ടെന്ന് സഞ്ചാരി കൂടിയായ അദ്ദേഹം പലപ്പോഴും പറയാറുണ്ട്. നെല്ലിയാളി കുഞ്ഞസ്സന്റെ മകൾ ബീപാത്തുവാണ് ഭാര്യ. മൂസ്സ, അബ്ദുൽ അസീസ് എന്നീ രണ്ടു പുത്രന്മാരും നഫീസ, ഉമ്മുകുത്സൂം എന്നി പെണ്മക്കളുമുണ്ട്. ഇളയ മകൻ അസീസ് ഗൾഫിലായതിനാൽ ജീവിതത്തിന്നു കാര്യമായ വിശമമൊന്നുമില്ല. മൂത്ത മകൻ മൂസ പതിനെട്ടാം വയസ്സു മുതൽ മാനസിക രോഗത്തിന്നു ചികിത്സയിലാണ്. മുഹമ്മദ് ഹാജിക്ക് രണ്ടുസഹോദരികളുമുണ്ട്. മൂത്രാശയ സംബന്ധമായ രോഗം കാരണം 2010 ഒക്ടോബർ 26 ചൊവ്വാഴ്ച അദ്ദേഹം മരണപ്പെട്ടു.
വിശാലമായൊരു കുടുംബത്തിലെ അംഗമാണ് താനെന്നു മനസ്സിലായ ഉമ്മുകുത്സൂമിന്ന് തന്റെ സന്തോഷവും അഭിമാനവും മറച്ചുവെക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ പിതൃവ്യ സഹോദരൻ മുഹമ്മദ് ഹാജിയുടെ വീട്ടിലെത്തിച്ച ശേഷം മാത്രമാണ് അവർ ഞങ്ങളെ വിട്ടത്.
കുറേ കാലമായി ഹാർട്ട് സംബന്ധമായ രോഗത്തിന്നടിമപ്പെട്ടു ശയ്യാവലംബിയായി കഴിയുകയാണ്, ഏനിയുടെ മകൻ സെയ്താലിയുടെ മകനായ മുഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ, സഹോദരൻ മൊഇതീൻ ഹാജിയും കുതിച്ചെത്തി.
ഇരിങ്ങാവൂരും പരിസര പ്രദേശങ്ങളിലും ധാരാളം കോർമത്തു കാരുണ്ടെന്ന് ഈ യാത്രയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവരിൽ, പലരെയും മടക്കയാത്രയിൽ ഞങ്ങൾ പരിചയപ്പെടുകയുണ്ടായി. ഇതോടെ കോർമത്ത് ചരിത്രത്തിൽ പുതിയൊരു ഏട് കൂടി ചേർക്കപ്പെടുകയായിരുന്നു.

Monday, May 2, 2011

കാരണവന്മാരെ തേടി ഒരിക്കൽ കൂടി

2011 ഏപ്രില്‍ 3 ന്ന് മഞ്ചേരിയില്‍ നടന്ന കോര്‍മത്ത് സംഗമത്തില്‍ ആദരിക്കപ്പെടുകയും ശാരീരികാസ്വസ്ഥ്യങ്ങള്‍ കാരണം പരിപാടിയിലെത്താന്‍ കഴിയാതിരിക്കുകയും ചെയ്ത ചില കോര്‍മത്ത് കാരണവന്മാരെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെ, 2011 മെയ് 2 ന്ന് ഒരു സംഘം പ്രവര്‍ത്തകര്‍ പുറപ്പെട്ടു. കോര്‍മത്ത് സത്താര്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞാന്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുന്നാസര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.




കോര്‍മത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പു മുസ്ലിയാര്‍
കോട്ടക്കല്‍ പറപ്പൂരില്‍ താമസിക്കുന്ന കോര്‍മത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പു മുസ്ലിയാരുടെ വീട്ടിലാണ് സംഘം ആദ്യമായെത്തിയത്. തിരൂരങ്ങാടിയില്‍ നിന്നും പെരുവള്ളൂരില്‍ കുടിയേറിയ കോര്‍മത്ത് ഉണ്ണീന്‍ മുല്ല എന്ന ഉണ്ണിമുഹ് യദ്ദിന്റെ പുത്രന്‍ അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജിയുടെ മകന്‍ അഹ്മദ് കുട്ടി ഹാജിയുടെ പൌത്രനാണിദ്ദേഹം. കോര്‍മത്ത് അബൂബക്കര്‍ മുസ്ലിയാര്‍(പറപ്പൂര്‍) ആണ് പിതാവ്. കോക്കൂരിലെ, തറയില്‍ പൂവത്തു പറമ്പില്‍ കുട്ടുണ്ണി മകള്‍ ഉമ്മാവുട്ടിയുമ്മയാണ് മാതാവ്. പ്രബോധനം പത്രാധിപര്‍ ടി. കെ. ഉബൈദ് ബാപ്പു മുസ്ലിയാരുടെ മാതുല പുത്രനാണ്.
അബൂബക്കര്‍ മുസ്ലിയാരുടെ മൂന്നു മക്കളില്‍ ആദ്യത്തെയാളായ ഇദ്ദേഹം, കോക്കൂരില്‍ വെച്ചാണ് മത വിദ്യാഭ്യാസം നേടിയത്. പണ്ഡിതനും ചികിത്സാരിയുമായ പിതാവിന്റെ മരണ ശേഷം, മുസ്ലിയാരും ചികിത്സാ രംഗത്ത് പ്രവേശിക്കുകയായിരുന്നു. തിരൂര്‍ പുതിയങ്ങാടിയിലെ, ചാലക്കപ്പറമ്പില്‍ ഫാത്വിമ കുട്ടിയാണ് സഹധര്‍മ്മിണി. അബൂബക്കര്‍, അബ്ദുറസാഖ് എന്നീ രണ്ടു പുത്രന്മാരുണ്ട്. ഈയിടെ പരേതനായ കോര്‍മത്ത് സയ്യിദ് അബ്ദുല്ല, കോര്‍മത്ത് ശാഹുല്‍ ഹമീദ് മൌലവി എന്നിവര്‍ സഹോദരങ്ങളാണ്. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം ഉമ്മാവുട്ടിയുമ്മയെ വിവാഹം കഴിച്ച പെരുവള്ളൂരിലെ കോര്‍മത്ത് പോക്കര്‍ മുസ്ലിയാരുടെ മകള്‍ മറിയക്കുട്ടി സഹോദരിയാണ്.



86 കാരനായ മുസ്ലിയാര്‍, പറപ്പൂരിലെ ചോലക്കുണ്ടിലെ സ്വഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണിപ്പോള്‍.


കല്പകഞ്ചേരി മാനുക്ക
പറപ്പൂരില്‍ നിന്നും സംഘം തിരിച്ചത് കല്പകഞ്ചേരിയിലേക്കാണ്. മഞ്ചേരിയില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത കോര്‍മത്ത്



അഹ്മദ് എന്ന മാനുക്കയെ കാണുകയായിരുന്നു ലക്ഷ്യം. കഴിവതും സംഗമത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും ശാരീരികാസ്വസ്ഥ്യങ്ങള്‍ അതിന്ന് തടസ്സമാകുകയായിരുന്നു.


മലബാറിലെ അപൂര്‍വം ആദികാല മുസ്ലിം വിദ്യാസമ്പന്നരില്‍ ഒരാളായ കോര്‍മത്ത് കുഞ്ഞിരായന്‍ റെയ്ഞ്ചറാണ് പിതാവ്. ഭാര്യയും രണ്ടു മക്കളുമൊന്നിച്ച്, കലപകഞ്ചേരിയിലെ പ്രകൃതി രമണീയമായ പ്രദേശത്ത് വിശ്രമിക്കുകയാണ് ഈ തൊണ്ണൂറ്റി രണ്ടുകാരന്‍.

കരുമ്പില്‍ കുഞ്ഞിക്കദിയ ഹജ്ജുമ്മ
കോര്‍മത്ത് സംഗമത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രശംസ പിടിച്ചു പറ്റിയ കരുമ്പില്‍ - ചുള്ളിപ്പാറയിലും സംഘം സന്ദര്‍ശനം നടത്തി. പുരുഷന്മാരിലധികവും പ്രവാസികളാണിവിടെയെങ്കിലും, മൂന്നു ബസ്സുകളാണ്




സംഗമത്തിനെത്തിയത്. സംഗമത്തില്‍ പങ്കെടുക്കാനുള്ള സ്ത്രീകളുടെ ആവേശം ആദ്യമേ തന്നെ പ്രകടമായിരുന്നു. എന്നാല്‍, വെറും 35 ശതമാനം മാത്രമാണ് സംഗമത്തിനെത്തിയതെന്നും, ബഹുഭൂരിഭാഗമാളുകളും പിന്നീടാണ് വിവരമറിഞ്ഞതെന്നുമാണ് സ്ഥലം പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ കോര്‍മത്ത് മന്‍സൂര്‍ പറയുന്നത്. ഒരിക്കല്‍ കൂടി ഇത്തരമൊരു സംഗമത്തില്‍ പങ്കെടുക്കാനും പ്രിയപ്പെട്ടവരെ കാണാനും അല്ലാഹു ആയുസ്സ് നല്‍കട്ടെയെന്നാണ് സംഗമത്തില്‍ പങ്കെടുത്ത, എമ്പതുകളിലെത്തിയ കുഞ്ഞിക്കദിയ ഹജ്ജുമ്മയുടെ പ്രാര്‍ത്ഥന.

പാലത്തിങ്ങല്‍ കുഞ്ഞിക്കദിയ ഹജ്ജുമ്മ
1921ല്‍, ഇംഗ്ലീഷുകാരുടെ തീജ്വാലയില്‍ നിന്നും മുടിനാരിഴക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരികയും ഇപ്പോഴും ആ



ഭീകര സംഭവം അയവിറക്കുകയും ചെയ്യുന്ന പാലത്തിങ്ങലെ കുഞ്ഞിക്കദിയ ഹജ്ജുമ്മയായിരുന്നു അടുത്ത ലക്ഷ്യം. ഉറ്റവരില്‍ നിന്നും സംഗമവിവരങ്ങള്‍ കേട്ട ഹജ്ജുമ്മ, അനാരോഗ്യം കാരണം പരിപാടിയിലെത്താന്‍ കഴിയാത്തതില്‍ അതീവ ദു:ഖിതയാണ്. പക്ഷെ, ദൈവിക വിധിയില്‍ സ്വയം സമാധാനം കണ്ടെത്തുകയാണവര്‍.

Tuesday, April 12, 2011

അവർ ഒന്നായി: കോർമത്ത് സംഗമം സമാപിച്ചൂ

updated on 13rd April 2011




സംഘാടകരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട്, കേരളത്തിന്റെ നാനാഭാഗങ്ങളിലെ കോര്‍മത്ത് കുടുംബാംഗങ്ങള്‍ മഞ്ചേരിയിലെ, ശ്രീ സുമോ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. രാവിലെ 8 മണി മുതല്‍ തന്നെ, സ്പെഷല്‍ ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി നൂറുക്കണക്കില്‍ കോര്‍മത്തുകാരാണ് സംഗമ വേദിയിലേക്ക് ഒഴുകിയത്. ‘അസ്സലാമു അലൈകും’ എന്ന ഇസ്ലാമിക മന്ത്രധ്വനികള്‍ അന്തരീക്ഷത്തെ ഭക്തിനിര്‍ഭരമാക്കുകയും അകന്നു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളുടെ നീണ്ട ആലിംഗനവും ഹസ്തദാനവും മനസ്സുകളെ പുളകമണിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതത്തിലൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, സിദ്ദീഖിന്റെ പരമ്പരയിലെ ഈ കണ്ണികള്‍ പരസ്പരം വാരിപുണരുന്ന കാഴ്ച അന്തരീക്ഷത്തെ കോള്‍മയിര്‍കൊള്ളിച്ചു കൊണ്ടിരുന്നു. സംഗമ തിയതി പ്രഖ്യാപിച്ചതോടെ, ഏപ്രില്‍ 3 ‘കോര്‍മത്ത് ദിന’മായി കണക്കാക്കിയ ഈ കുടുംബാംഗങ്ങള്‍, അന്നത്തെ കല്യാണങ്ങളും മറ്റു പരിപാടികളും മാറ്റിവെച്ചുകൊണ്ട് ഈ ദിനം കാത്തിരിക്കുകയായിരുന്നു.
കരവലയങ്ങളില്‍ മലര്‍ത്തി പിടിച്ച ചോരക്കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറുകള്‍ പിന്നിട്ട വൃദ്ധജനങ്ങള്‍ വരെ, തികഞ്ഞ അച്ചടക്കത്തോടെ, തുടക്കം മുതല്‍ ഒടുക്കം വരെ ഓഡിറ്റോറിയത്തിനുള്ളില്‍ കഴിയുന്ന ദൃശ്യം, നിത്യമെന്നോണം നിരവധി സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ‘ശ്രീ സുമൊ’ക്ക് പുതുമ നല്‍കുന്നതായിരുന്നു.


കൃത്യം 9 മണിക്കു തന്നെ റജിസ്ത്രേഷനാരംഭിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശത്തുകാര്‍ക്ക് പ്രത്യേകം കൌണ്ടറുകള്‍ തന്നെ സംവിധാനിച്ചിരുന്നു. പിന്നീട്, വിവിധ ദേശങ്ങളില്‍ നിന്നെത്തിയ അംഗങ്ങള്‍, തങ്ങള്‍ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത സ്വന്തം സഹോദരങ്ങളെ പരിചയപ്പെടുകയും അഡ്രസ്സും ഫോണ്‍ നമ്പറുകളും പരസ്പരം കൈമാറുകയും ചെയ്തുകൊണ്ടിരുന്നു. ഇനി, ഇത്തരമൊരവസരം ലഭിക്കുമോ എന്ന കാര്യത്തിലുറപ്പില്ലാത്ത വൃദ്ധജനങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നതും പലേടത്തും ദൃശ്യമായിരുന്നു.





പ്രാര്‍ത്ഥനാനന്തരം, അബ്ദുല്ല, കോര്‍മത്ത് സദസ്സിന്നു സ്വാഗതം പറഞ്ഞതോടെ, പരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇസ് ഹാഖ് കുരിക്കള്‍ സംഗമം ഉദ്ഘാടനം ചെയ്തു. പെരുവള്ളൂരിലെ കോര്‍മത്ത് കാരണവരായ


കോയാമു മുസ്ലിയാരായിരുന്നു അദ്ധ്യക്ഷന്‍. തുടര്‍ന്ന്, കോര്‍മത്ത് കുടുംബത്തിന്റെ മഹത്വവും കുടുംബ ബന്ധം ചേര്‍ക്കുന്നതിന്ന് ഇസ്ലാം കല്പിച്ച പ്രാധാന്യവും വിവരിച്ചു കൊണ്ട്, മഞ്ചേരി ഖാദി വി. പി. മുഹമ്മദ് മൌലവി അല്‍ ഖാസിമി നടത്തിയ


വിജ്ഞാനപ്രദമായ പ്രഭാഷണം സദസ്സിനെ കോരിത്തരിപ്പിച്ചു. തുടര്‍ന്ന്, കോര്‍മത്തു കുടുംബവുമായി ആദികാലം മുതല്‍ തന്നെ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന, പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബാംഗവും കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റല്‍ ഉടമയുമായ ഡോ. എ. മൊയ്ദീന്‍ കുട്ടിയുടെ ആശംസ വായിക്കുകയുണ്ടായി. അനിവാര്യമായ ചിലകാരണങ്ങളാല്‍


സംഗമത്തിനെത്താന്‍ കഴിയാത്തതിലുള്ള അതീവ ദുഖവും, കോര്‍മത്ത് കുടുംബവുമായി, പൂര്‍വികര്‍ മുതല്‍ക്കു തന്നെ തന്റെ കുടുംബത്തിനുള്ള ബന്ധവും അതിലദ്ദേഹം വ്യക്തമാക്കിയിരുന്നു. മഞ്ചേരിയിലെ പ്രമുഖ കുടുംബ പ്രതിനിധികളായ കൊരമ്പയില്‍ മുഹമ്മദ് ഹാജി, ഓവുങ്ങല്‍ അബ്ദുല്‍ അലി, കൊല്ലപ്പറമ്പന്‍ അബ്ദുല്‍ ബഷീര്‍, പൂഴിക്കുത്ത് മുഹമ്മദ് ഇസ്മായില്‍, കൊടവണ്ടി അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കു പുറമെ, പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അബൂബക്കര്‍ മുസ്ലിയാരും(പട്ടാമ്പി) ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.



പരിപാടിയിലെ പ്രധാന ഇനമായ കോര്‍മത്ത് കുടുംബ ചരിത്ര വിവരണമാണ് പിന്നെ നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ, പോക്കര്‍ക്കയുടെ കൂടെ, കോര്‍മത്തുകാരെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സജീവ സാന്നിധ്യം അര്‍പ്പിച്ച കോര്‍മത്ത് നസീബുല്ല മാസ്റ്റര്‍ (പ്രിന്‍സിപ്പള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വെന്മേനാട്) ആയിരുന്നു ശ്രദ്ധേയമായ ഈ ഇനം അവതരിപ്പിച്ചത്. സമയ പരിമിതിയുണ്ടായിരുന്നെങ്കിലും, ഓരൊ കോര്‍മത്തുകാരനും തന്റെ വ്യക്തിത്വത്തെ കുറിച്ചു ബോധ്യപ്പെടുത്താന്‍ പര്യപ്തമായിരുന്നു അദ്ദേഹത്തിന്റെ വിവരണം.



ഒരു മണിയോടെ, ഭക്ഷണത്തിന്നും നമസ്കാരത്തിന്നുമായി പിരിഞ്ഞു. സംഘാടകരുടെ സകല കണക്കുകളും തെറ്റിച്ചു കൊണ്ടെത്തിയ ജനം, പക്ഷെ, അവരെ ഒന്നു അമ്പരപ്പിച്ചു കഴിഞ്ഞിരുന്നു. സജ്ജീകരണങ്ങളില്‍ അല്പം മാറ്റം വരുത്താന്‍ , അതുകൊണ്ട് തന്നെ, അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പക്ഷെ, അത്ഭുതമെന്നു പറയട്ടെ, സാധാരണ ഇത്തരം സംഭവങ്ങളില്‍ അനുഭവപ്പെടാരുള്ളത് പോലെയുള്ള , കശപിശകളൊന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല. മണിക്കൂറുകളോളം,


ഒട്ടിയ വയറുകളുമായി ഹാളിനകത്തു കഴിഞ്ഞിരുന്ന ആബാലവൃദ്ധം ജനങ്ങളും, അവിചാരിതമായി ലഭിച്ച അവസരം, സ്വന്തം സഹോദരങ്ങളുമായി കുശലം പറയുന്നതിന്നായി വിനിയോഗിക്കുന്ന കാഴ്ചയായിരുന്നു എങ്ങും ദൃശ്യമായിരുന്നത്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും ക്ഷമയോടും സഹനത്തോടും നേരിട്ടിരുന്ന പിതാമഹന്‍ അബൂബക്ക സിദ്ദീഖിന്റെ നിസ്തുല സ്വഭാവം പ്രയോഗവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഈ തലമുറ.



കോര്‍മത്ത് കുടുംബാംഗവും ടെലിഫിലിം ഡയറക്ടറും പ്രോഡ്യൂസറുമായ സലാം കൊടിയത്തൂരാണ്, ഉച്ചക്കു ശേഷമുള്ള യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തത്. ഏഡ്യുമാര്‍ട്ട് (കോഴിക്കോട്) മാനേജിംഗ് ഡയറക്ടര്‍ മുസ്തഫാ കോര്‍മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത സെഷനില്‍, നിവില്‍ ഇബ്രാഹിം കോര്‍മത്ത് പ്രവര്‍ത്തനപരിപാടി അവതരിപ്പിച്ചു. മുനീര്‍ കോര്‍മത്ത് പ്രതിഭകളെ ആദരിച്ചു. സ്കൌട്ട്സ് ആന്റ് ഗൈഡ്സില് ഈ വര്‍ഷം രാഷ്ട്രപതി അവാര്‍ഡിന്ന് തെരഞ്ഞെടുക്കപ്പെട്ട കോര്‍മത്ത് ശഹര്‍ബാനുവിന്ന്, ഏഡ്യുമാര്‍ട്ട് (കോഴിക്കോട്)വകയായുള്ള പാരിതോഷികവും വേദിയില്‍ വെച്ചു നല്‍കുകയുണ്ടായി. കോര്‍മത്ത് അബ്ദുന്നാസര്‍ സ്വാഗതവും സഹീര്‍ കോര്‍മത്ത് നന്ദിയും പറഞ്ഞു.
കോര്‍മത്ത് കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയിലെ ശ്രദ്ധേയമായ മറ്റൊരിനം. കോര്‍മത്ത് അഹ്മദ് എന്ന മാനു(കല്പകഞ്ചേരി), കോര്‍മത്ത് ഹസ്ബുല്ല (ചെറുവണ്ണൂര്‍), കോര്‍മത്ത് അബ്ദുല്‍ഖാദര്‍ മുഹ് യദ്ദീന്‍ (പറപ്പൂര്‍), കോര്‍മത്ത് പോക്കര്‍ (മഞ്ചേരി), കോര്‍മത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ(പാലത്തിങ്ങല്‍), കോര്‍മത്ത് കുഞ്ഞിക്കദിയ(കരുമ്പില്‍) എന്നിവരാണ് ആദരിക്കപ്പെട്ടത്.
തുടര്‍ന്ന്, കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി (തിരൂരങ്ങാടി), കോര്‍മത്ത് അഡ്വ. സയ്തലവി(പാലത്തിങ്ങല്‍), കോര്‍മത്ത് നാസറുദ്ദീന്‍ ദാരിമി(പെരിഞ്ഞനം), കോര്‍മത്ത് സലാം മാളിയേക്കല്‍ (കൊടിയത്തൂര്‍), കോര്‍മത്ത് ഷാഹുല്‍ ഹമീദ് (പറപ്പൂര്‍), കോര്‍മത്ത് മന്‍സൂര്‍ (കരിമ്പില്‍), കോര്‍മത്ത് ബഷീര്‍ (കൊയപ്പ), കോര്‍മത്ത് സത്താര്‍ ഹാജി (മഞ്ചേരി) എന്നിവര്‍ തങ്ങളുടെ പ്രദേശങ്ങളിലെ കോര്‍മത്ത് കുടുംബങ്ങളെ കുറിച്ചു പരിചയപ്പെടുത്തുകയുണ്ടായി.




പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും കോര്‍മത്ത് കുടുംബാംഗവുമായ ഷിഫിന്‍ രോഷന്റെ ഗാനത്തോടെ ആരംഭിച്ച, കോര്‍മത്തുകാരായ കൊച്ചുകുട്ടികളുടെ കലാവിരുന്നായിരുന്നു അവസാന ഇനം.



പുതുതായി കണ്ടെത്തിയ തങ്ങളുടെ ഉറ്റവരെ പിരിഞ്ഞുപോകുന്നതിലുള്ള വിമ്മിട്ടത്തോടെയായിരുന്നു സിദ്ദീഖ് പരമ്പരയുടെ ഈ പ്രതിനിധികള്‍ ‘ശ്രീ സുമൊ’ വിട്ടത്. ജീവിതത്തില്‍ മറക്കാനാകാത്ത ഈ ചരിത്രസംഗമത്തിന്റെ മഹത്തായ ഓര്‍മകളുടെ പ്രതീകമായി സംഘാടകര്‍ നല്‍കിയ ക്ലോക്കുമായാണ് ഓരോ കുടുംബവും സ്വദേശങ്ങളിലേക്ക് തിരിച്ചു പോയത്. ഇനി എന്നാണ് ഇത്തരമൊരവസരം കിട്ടുക എന്നായിരുന്നു ഓരോരുത്തരുടെയും ഹൃദയാന്തരങ്ങളില്‍ നിന്നുയര്‍ന്നു വന്ന ചോദ്യം.

Monday, April 11, 2011

കോർമത്ത് പോക്കർ ഹാജി: തലമുറകളുടെ കുലപതി

പെരിഞ്ഞനത്തെ സയ്യിദ് മസ് ഹൂദ് എന്നയാള്‍ തന്റെ മകള്‍ ഫാത്വിമയെ കൂട്ടി മമ്പുറം തങ്ങളുടെ അടുത്തു വന്നു, അവളെ യോജിച്ച ഭര്‍ത്താവിന്ന് വിവാഹം ചെയ്തു കൊടുക്കാനഭ്യര്‍ത്ഥിച്ചു. തദാനുസാരം, തങ്ങള്‍, തിരൂരങ്ങാടി കോര്‍മത്തു പറമ്പില്‍ താമസിക്കുകയായിരുന്ന ഖാദി അറബിയുടെ പൌത്രന്‍ ഉണ്ണിമുഹ്യദ്ദീനെ വരുത്തി അദ്ദേഹത്തിന്നു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട്, പെരുവള്ളൂരിലെ അരീക്കാട്ട് പള്ളിയിലേക്ക് തങ്ങള്‍ അദ്ദേഹത്തെ അയക്കുകയും പള്ളിക്കടുത്ത എരണിപ്പുറത്തു


പറമ്പില്‍ ഒരു വീടു വെച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ, പെരുവള്ളൂരില്‍ ജീവിച്ച ദമ്പതികള്‍ക്ക് പിറന്ന ആദ്യ സന്താനമാണ് അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജി. തങ്ങളുടെ ഓമനപുത്രന്നു മമ്പുറം തങ്ങള്‍ തന്നെ നാമകരണം നടത്തണമെന്നത് ഈ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ പൂര്‍വ പിതാമഹാനായ അബൂബക്കര്‍ സിദ്ദീഖിനെ അനുസ്മരിപ്പിക്കുന്ന അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന് അദ്ദേഹം നാമകരണം നടത്തിയത്.


മമ്പുറം തങ്ങളുടെ പെരുവിരല്‍ ഊമ്പുന്നു
ഒരിക്കല്‍, കുഞ്ഞിനെ നിലത്തിരുത്തി ഉണ്ണീന്‍ മുല്ല എന്ന ഉണ്ണിമുഹ് യദ്ദീന്‍ മമ്പുറം തങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടി ഇഴഞ്ഞ് തങ്ങളുടെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ കാലിലെ പെരുവിരല്‍ ഊമ്പാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉണ്ണീന്‍ മുല്ല കുട്ടിയെ തടയാന്‍ ശ്രമിച്ചു. പക്ഷെ, ‘അവനെ തടയേണ്ടെന്നും അവന്‍ ‘ഇല്‍മ്’ – ജ്ഞാനം- ആണ് ഊമ്പിയെടുക്കുന്നതെന്നും പറഞ്ഞു കൊണ്ട് തങ്ങള്‍ അദ്ദേഹത്തെ തടയുകയായിരുന്നു.
വിവാഹവും ജോലിയും
ഭക്തിയുടെയും ജ്ഞാനത്തിന്റെയും ഭവനത്തില്‍ വളര്‍ന്ന അബൂബക്കര്‍ പിന്നെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ പോക്കര്‍ എന്നാണറിയപ്പെട്ടത്. കുഞ്ഞാമാക്കാന്റകത്ത് മമ്മാദിയക്കുട്ടിയുമ്മയെ വിവാഹം ചെയ്ത അദ്ദേഹം, പുളിയമ്പറമ്പ്, കണ്ണമംഗലം എന്നീ സ്ഥലങ്ങളില്‍ ഖതീബായി സേവനം ചെയ്തിട്ടുണ്ട്. പുളിയമ്പറമ്പില്‍ ഖതീബായിരിക്കെ, നാട്ടില്‍ കൊടും ക്ഷാമം അനുഭവപ്പെട്ടു. മഴ കിട്ടാതെ ജനം വിഷമിച്ചു. നാട്ടുകാരുടെ അഭ്യര്‍ത്ഥന പ്രകാരം ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടക്കുകയും താമസിയാതെ ശക്തമായ മഴവര്‍ഷിക്കുകയും ചെയ്തു. അവസാനം നനഞ്ഞു കുതിര്‍ന്ന വസ്ത്രങ്ങളുമായാണത്രെ ജുമുഅക്ക് വന്നവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പുളിയമ്പറമ്പിലെ കാരണവന്മാര്‍ ഈ സംഭവം അനുസ്മരിക്കാറുണ്ടായിരുന്നു.


നടുപ്പറമ്പില്‍ പള്ളി
അദ്ദേഹം മുങ്കൈ എടുത്താണ് നടുപ്പറമ്പില്‍ ഒരു പള്ളി സ്ഥാപിച്ചത്. 1881 ആഗസ്തില്‍ അദ്ദേഹം അവിടെ ഖതീബായിരുന്നുവെന്ന് രേഖകളില്‍ നിന്ന് മനസ്സിലാകുന്നു. പിന്നെ, മരണംവരെ അവിടെ ഖതീബായി തുടര്‍ന്നു. മരണ ശേഷം , മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരാണ് ഈ സ്ഥാനമലംകരിച്ചത്. പള്ളിയുടെ വടക്കു വശത്തെ വെട്ടം പള്ളിയാളി പറമ്പില്‍ താമസമാക്കുകയും ചെയ്തു.
പോക്കര്‍ ഹാജിയുടെ കയ്യൊപ്പ്

മക്കള്‍
അഹ്മദ് കുട്ടി ഹാജി, ഉണ്ണിമുഹ് യദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, മൂസ്സ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പാത്തുമ്മാമ, മുഹമ്മദ്, അവറാന്‍ കുട്ടി ഹാജി എന്നിവരാണ് സന്താനങ്ങള്‍.
പൌത്രന്മാരും പൌത്രികളും
പോക്കര്‍ മുസ്ലിയാര്‍, ശംസുദ്ദീന്‍ മുസ്ലിയാര്‍, മുഹമ്മദ്, ബിരിയുമ്മ, കദിയുമ്മ, മറിയക്കുട്ടി, ഉമ്മുഹാനി, ഫാത്വിമ കുട്ടി എന്നിവര്‍, ഇവരില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മക്കളാണ്. മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അഹ്മദ് കുട്ടി മുസ്ലിയാര്‍, ആയിശ, ഖദീജ എന്നിവര്‍ മൂസ്സ മുസ്ലിയാരുടെയും, സയ്യിദ് മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് അബൂബക്കര്‍ മുസ്ലിയാര്‍, ഉബൈദുല്ല മുസ്ലിയാര്‍, റഹ്മത്തുല്ല മുസ്ലിയാര്‍, ഫസ്ലുല്ല മുസ്ലിയാര്‍, മഹ്മൂദ് മുസ്ലിയാര്‍, സ്വിദ്ദീഖ, സ്വാലിഹ, നസ്രുല്ല, ഹസ്ബുല്ല എന്നിവര്‍ ഉണ്ണിമുഹ് യദ്ദീന്‍ മുസ്ലിയാരുടെയും, മുഹമ്മദ് കുട്ടി, ആച്ചുമ്മ എന്നിവര്‍ മുഹമ്മദ് മുസ്ലിയാരുടെയും, മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, സ അദിയ്യ എന്നിവര്‍ അഹ്മദ് കുട്ടി ഹാജിയുടെയും മക്കളാണ്. പെരുവള്ളൂര്‍, കൊടിയത്തൂര്‍, കൊടുങ്ങല്ലൂരിലെ പെരിഞ്ഞനം, പറപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളിലെ പിതാമഹന്മാര്‍ ഇവരത്രെ.
മരണം
1910-ല്‍ ആ മഹാന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

Saturday, April 9, 2011

പെരുവള്ളൂരിലെയും തിരൂരങ്ങാടിയിലെയും കോർമത്തുകാർ ഖാദി അറബിയുടെ പുത്രനിൽ സംഗമിക്കുന്നു.

ഖാദി അറബി തിരൂരങ്ങാടിയിലാണെത്തിയതെന്നും അവിടെനിന്നാണ് അദ്ദേഹത്തിന്റെ പരമ്പര പെരുവള്ളൂര്‍, കൊടുങ്ങല്ലൂര്‍, കൊടിയത്തൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതെന്നും അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍, തിരൂരങ്ങാടിയില്‍ നിലവിലുള്ള കോര്‍മത്ത് കുടുംബത്തെക്കുറിച്ച് പൂര്‍ണ്ണമായൊരു ചിത്രം ലഭിച്ചിരുന്നില്ല. വേരുകള്‍ തേടിയുള്ള ഞങ്ങളുടെ യാത്രക്കിടയില്‍, തിരൂരങ്ങാടിയില്‍ നിന്നു തന്നെ അത് കണ്ടെത്താനായി എന്നത് ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്. 5-4-2011 ന്ന്, തിരൂരങ്ങാടിയിലെ കുഞ്ഞിക്കദിയയെ കണ്ടുമുട്ടിയതോടെയാണ് ഈ രഹസ്യം അനാവരണം ചെയ്യപ്പെട്ടത്.
കക്കാട്ടെ കോടിയാട്ട് രായങ്കുട്ടി മകന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകളാണ് 86 കാരിയായ കുഞ്ഞിക്കദിയ. ചന്തപ്പടിയിലെ അഷ് റഫി ബുക്ക് സെന്റര്‍, തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍, കോഴിക്കോട്ടെ എജ്യുമാര്‍ട്ട് എന്നിവയുടെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹജിയുടെയും, കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ് ഉടമ ഉമര്‍ ഹാജിയുടെയും പിതാവ് മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മമ്മദ് കുട്ടിയുടെ ഭാര്യയാണ് ഇവര്‍. ‘തുടക്കം മുതല്‍ തന്നെ പറയാമല്ലോ‘ എന്ന മുഖവുരയോടെയാണ് കുഞ്ഞിക്കദിയ ചരിത്ര വിശദീകരണമാരംഭിച്ചത്.
കുടുംബത്തിലെ പിതാമഹനായ മൊയ്തീന്‍ കുട്ടിയിലാണ് കുഞ്ഞിക്കദിയയുടെ അറിവ് എത്തിപ്പെടുന്നത്. അബ്ദുറഹ്മാന്‍ ഹാജിയുടെ പുത്രന്‍ മുജീബ് കോര്‍മത്ത് ഇപ്പോള്‍ താമസിക്കുന്ന വീടിന്‍ തൊട്ടടുത്ത വീട്ടിലാണിപ്പോള്‍ കുഞ്ഞിക്കദിയ താമസിക്കുന്നത്.


ഈ വീട്ടിലായിരുന്നു മൊയ്തീന്‍ കുട്ടി ഹാജി താമസിച്ചിരുന്നതെന്നും, അബ്ദുറഹ്മാന്‍ ഹാജിയും ഭാര്യ കദിയുമ്മുവും ജനിച്ചത് ഈ വീട്ടിലായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. മൊയ്തീങ്കുട്ടി ഹാജി വീട് പുനര്‍ നിര്‍മ്മിക്കുമ്പോള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത് മമ്പുറം സയ്യിദ് അലവി തങ്ങളായിരുന്നു. വീട്ടില്‍ നിന്നും ഹജ്ജിന്നിറങ്ങിയ അദ്ദേഹം മക്കയിലെത്തിയപ്പോഴെക്കും ഹജ്ജു കര്‍മം കഴിഞ്ഞു ജനങ്ങളെല്ലാം സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. ദു:ഖിതനും നിരാശനുമായ മൊയ്തീങ്കുട്ടി ഹാജി വിവരം മമ്പുറം തങ്ങളെ അറിയിക്കുകയുണ്ടായി. ‘സാരമില്ല, അടുത്ത വര്‍ഷം ഹജ്ജ് കഴിഞ്ഞു മടങ്ങിയാല്‍ മതി’ എന്നായിരുന്നു തങ്ങളുടെ പ്രതികരണം. ഇതനുസരിച്ച് അടുത്ത വര്‍ഷം ഹജ്ജു കഴിഞ്ഞാണ് അദ്ദേഹം തിരിച്ചു പോന്നത്.
കുഞ്ഞിമുഹമ്മദ്, മമ്മുട്ടി, കുഞ്ഞിപ്പാത്തുമ്മ എന്നീ മക്കളണ് മൊയ്തീന്‍ കുട്ടി ഹാജിക്കുണ്ടായിരുന്നത്. ഇവരില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മൊയ്തീന്‍ കുട്ടിയും മമ്മുട്ടിയുടെ മകള്‍ കദിയുമ്മക്കുട്ടിയും തമ്മില്‍ വിവാഹിതരാവുകയും അവര്‍ക്ക് മുഹമ്മദ് കുട്ടി, മമ്മദ് കുട്ടി, പാത്തുമ്മു, അബൂബക്കര്‍, പേരോര്‍മയില്ലാത്ത മറ്റൊരു സ്ത്രീ എന്നിവര്‍ ജനിക്കുകയും ചെയ്തു. മോരിയയിലേക്കാണ് ഇവരെ വിവാഹം കഴിച്ചത്. അബൂബക്കര്‍ 22 വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. സിയാമു എന്നൊരാള്‍ കൂടിയുണ്ടെന്നും അയാളെ കുറിച്ച് യാതൊരു വിവര്‍4അവുമില്ലെന്നും കുഞ്ഞിക്കദിയ പറയുന്നു.
മുഹമ്മദ് കുട്ടിയുടെ മക്കളാണ് കോര്‍മത്ത് ഉമര്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, കുഞ്ഞിക്കദിയ എന്നിവര്‍.
അബ്ദുറഹ്മാന്‍, മൊയ്തീന്‍ കുട്ടി, റുഖിയ്യ, ഫാത്വിമ എന്നിവര്‍ മമ്മദ് കുട്ടിയുടെ മക്കളാണ്.
പാത്തുമ്മുവിന്റെ പുത്രി കദിയുമ്മുവായിരുന്നു അബ്ദുറഹ്മാന്‍ ഹാജിയുടെ സഹധര്‍മ്മിണി.
മൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ കുഞ്ഞിപ്പാത്തുമ്മയുടെ മകള്‍ കുഞ്ഞിക്കദിയയുടെ മകന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകളാണ് നമ്മുടെ കുഞ്ഞിക്കദിയ.
മൊയ്തിന്‍ കുട്ടിയുടെ ഭാര്യ കദിയുമ്മക്കുട്ടിയുടെ സഹോദരങ്ങളും പിതാവുമെല്ലാം മമ്പുറം തങ്ങളുടെ മൊല്ലമാരായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്ന് കുഞ്ഞിക്കദിയ ഓര്‍ക്കുന്നു. മൊയ്തീന്‍ കുട്ടി ഹാജി അത്തരമൊരു മൊല്ലയായിരുന്നുവെന്നാണല്ലൊ ഇത് വിളിച്ചോതുന്നത്.
ഇവിടെയാണ് ഖാദി അറബിയിലേക്കൊരു തിരിച്ചു പോക്കു അനിവാര്യമായി തീരുന്നത്. ഖാദി അറബിയുടെ പുത്രന്‍ അബൂബക്കറിന്റെ മകന്‍ ഉണ്ണീന്‍ മൊല്ല എന്ന ഉണ്ണീമൊഹ്യദ്ദീനെയാണല്ലോ, പെരുവള്ളൂരിലെ അരീക്കാട്ട് പള്ളിയിലെ മതനേതൃത്വത്തിന്നായി മമ്പുറം തങ്ങള്‍ അയച്ചു കൊടുത്തത്. അദ്ദേഹത്തിന്റെ പരമ്പരയാണല്ലൊ ഇന്ന് പെരുവള്ളൂര്‍, കൊടിയത്തൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കോര്‍മത്ത് കുടുംബം. അപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായിരിക്കണം ഈ മൊയ്തീന്‍ കുട്ടി ഹാജി. അതെ, ഖാദി അറബിയുടെ മകന്‍ അബൂബക്കറിന്റെ മറ്റൊരു പുത്രനാണ് അദ്ദേഹം. അബൂബക്കർ എന്നാൾക്ക് മൂന്ന് പുത്രന്മാരുണ്ടായിരുന്നുവെന്നും ഒരാൾ പെരുവള്ളൂരിലേക്കും മറ്റൊരാൾ മഞ്ചേരിയിലെക്കും പോവുകയും മൂന്നാമൻ തിരൂരങ്ങാടിയിൽ തന്നെ കൂടുകയും ചെയ്തതായി തന്റെ പിതാവിന്റെ മാതാവ് പറയുന്നതായി കേട്ടിട്ടുണ്ടെന്ന് അബ്ദുറഹ്മാൻ ഹാജിയും പറയുന്നു. അങ്ങനെ, പെരുവള്ളൂരിലെയും തിരൂരങ്ങാടിയിലെയും കോര്‍മത്ത് പരമ്പര, ഖാദി അറബിയുടെ മകന്‍ അബൂബക്കറില്‍ ഒരുമിക്കുനു.

ചുള്ളിപ്പാറ വഴി സി. കെ. നഗറിലേക്ക്


കോര്‍മത്ത് മമ്മുട്ടി താമസിച്ചിരുന്ന വീട് ഇന്ന്

ചെമ്മാടിനടുത്ത സി. കെ. നഗറിലെ കോര്‍മത്ത് സാന്നിധ്യത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അറിവുണ്ടായിരുന്നുവെങ്കിലും അവിടെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ, മഞ്ചേരിയില്‍ നടന്ന കോര്‍മത്ത് സംഗമത്തിലെത്തിയ സി. കെ. നഗര്‍ സ്വദേശി കോര്‍മത്ത് അബൂബക്കറുമായി പരിചയപ്പെട്ടതോടെയാണ് സന്ദര്‍ശനം ഒരു യാഥാര്‍ത്ഥ്യമായത്.
കോഴിക്കോട്ടെ എജ്യുമാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫാ കോര്‍മത്തായിരുന്നു സഹയാത്രികന്‍. ആദ്യം അബ്ദുല്ലക്കുട്ടിയുടെയും പിന്നെ, അബൂബക്കറിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു.
ചുള്ളിപ്പാറയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത കുട്ട്യാമു മകന്‍ മമ്മുട്ടിയായിരുന്നു സി. കെ. നഗറിലെ കോര്‍മത്ത് കുടുംബത്തിന്നു തുടക്കം കുറിച്ചത്. വെറ്റില വ്യാപാരിയായ ഇദ്ദേഹത്തിന്റെ ഭാര്യ ചേളാരി പടിക്കലെ മമ്മാത്തുവായിരുന്നു. ഏകദേശം 60 വര്‍ഷം മുമ്പാണ് ഇദ്ദേഹം മരണമടഞ്ഞത്.
മമ്മുട്ടി – മമ്മാത്തു ദമ്പതികള്‍ക്ക് 7 മക്കളാണുണ്ടായിരുന്നത്. മുഹമ്മദ്, കുട്ട്യാമു, കോയാമു, സൈദലവി, സൈനുദ്ദീന്‍, ഖദീജ, ബിയ്യുട്ടി എന്നിവരാണവര്‍.

മുഹമ്മദിന്റെ ഭാര്യ ചോനാരി സുലൈഖ (മൂന്നിയൂര്‍)

മുഹമ്മദിന്റെ മക്കള്‍: അബൂബക്കര്‍, ഫാത്വിമ, അബ്ദുല്ലക്കുട്ടി, നഫീസ, സുഹ് റാബി


മുഹമ്മദിന്റെ പുത്രന്മാരായ അബൂബക്കറും അബ്ദുല്ലക്കുട്ടിയും





പാരമ്പര്യം കാക്കാൻ ഇനി ഇവർ

കുട്ട്യാമു: നഫീസ, ഖദീജ, മമ്മുട്ടി
കോയാമു: കുഞ്ഞിമുഹമ്മദ്, അബു, നഫീസ, ഖദീജ
സൈദലവിക്ക് 5 മക്കളുണ്ട്. പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല
സൈനുദ്ദീന്‍: ജമീല, ബഷീര്‍, ഹഫ്സത്ത്, സുഹ് റാബി, സൈറാബാനു

Sunday, April 3, 2011

നന്ദി! നന്ദി!

അല്‍ ഹംദു ലില്ലാഹ്!
നാം പ്രതീക്ഷിച്ചതിലധികം മടങ്ങ് മംഗളമായി കോര്‍മത്ത് സംഗമ പരിപാടി സമാപിക്കാന്‍ തൌഫീഖ് നല്‍കിയ സര്‍വ ശക്തന്ന് നന്ദി! അല്‍ ഹംദു ലില്ലാഹ്!
രാവിലെ എട്ടുമണി മുതല്‍ തന്നെ ശ്രീ സുമോ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തി പരിപാടിയില്‍ ആദ്യന്തം പങ്കെടുത്തു കൊണ്ട് സംഗമം മഹാവിജയ മാക്കിയ, കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിയ കോര്‍മത്ത് കുടുംബാംഗങ്ങള്‍, മുഖ്യാതിഥികള്‍, ആശംസകള്‍ നേര്‍ന്നു സഹകരിച്ച പ്രമുഖ കുടുംബ പ്രതിനിധികള്‍, സംഗമത്തിന്റെ വിജയത്തിന്നു വേണ്ടി മാസങ്ങളോളം ഓടി നടന്നു പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍, വിവിധ രീതികളില്‍ സഹകരിച്ച മറ്റു സഹൊദരങ്ങള്‍- എല്ലാവര്‍ക്കും ആയിരമായിരം നന്ദി!
കോര്‍മത്ത് കുടുംബ സംഗമം സംഘാടക സമിതി

Friday, April 1, 2011

കോർമത്തുകാരിക്ക് രാഷ്ട്രപതി അവാർഡ്



തിരൂരങ്ങാടി:
മനുഷ്യ സേവനത്തിന്നു പരിശീലനം നല്‍കുന്ന ഭാരത് സ്കൌട്സ് ആന്റ് ഗൈഡ്സില്‍ മികവ് തെളിയിച്ചതിന്റെ പേരില്‍, ഒരു കോര്‍മത്തുകാരി രാഷ്ട്രപതിയുടെ അവാര്‍ഡിന്ന് അര്‍ഹയായി. തിരൂരങ്ങാടി ചന്തപ്പടിയിലെ കോര്‍മത്ത് ഹൌസില്‍ താമസിക്കുന്ന കോര്‍മത്ത് അബ്ദുറഹ്മാന്റെയും സുഹ്രയുടെയും മകളായ കോര്‍മത്ത് ശഹര്‍ബാനുവാണ് ഈ ഭാഗ്യവതി.
കായികമായ ആരോഗ്യത്തിന്നു പുറമെ, മാനസികവും സാംസ്കാരികവും, വൈകാരികവും, അദ്ധ്യാത്മികവും സാമൂഹികവും സദാചാരപരവുമായ ഉദ്കര്‍ഷം വ്യക്തികളില്‍ കൈവരുത്താന്‍ ശ്രമിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നത് ശ്രദ്ധേയമാണ്. 1950 നവ. 7ന്ന് രൂപം കൊണ്ട ഈ പ്രസ്ഥാനത്തില്‍, അദ്ധ്യ്യാത്മികമായൊരന്തരീക്ഷം വളരെ പ്രധാനമാകയാല്‍, നിരീശ്വരവാദികള്‍ക്കിതില്‍ സ്ഥാനമില്ലെന്ന് അതിന്റെ ഭരണഘടന അനുശാസിക്കുന്നുണ്ട്.
തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സുകാരിയായ ശഹര്‍ബാനു, 2010ല്‍, കൊയിലാണ്ടിയിലെ നടുവത്തൂര്‍ ആര്‍. ടി. സിയിലാണ് യോഗ്യതാ ടെസ്റ്റിന്ന് ഹാജറായത്. മാര്‍ച്ചിലാണ് ഫലം പുറത്തുവന്നത്.

Thursday, March 31, 2011

1894-1956
കോര്‍മത്ത് കുഞ്ഞഹമ്മദ് ഹാജി s/o ഉണ്ണിമോയിന്‍ ഹാജി (മഞ്ചേരി)- അബ്ദുല്ല കോര്‍മത്തിന്റെ പിതാവ്

Wednesday, March 30, 2011

ഉണ്ണിമുഹ് യദ്ദീൻ - ഫാതിമ ഹജ്ജുമ്മ ദമ്പതികൾ: പെരുവള്ളൂരിലെത്തിയ ആദ്യ കോർമത്തുകാർ

മക്കയില്‍ നിന്നും തിരൂരങ്ങാടിയില്‍ എത്തിയ ഖാദി അറബി എന്നയാള്‍ അവിടത്തെ ‘കോര്‍മത്ത് പറമ്പി’ല്‍ താമസിച്ചിരുന്നു. അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ അബ്ദുറഹ്മാന്റെ സന്താന പരമ്പരയില്‍ പെട്ട ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെന്താണെന്നറിയപ്പെട്ടിട്ടില്ല. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ വടക്ക് വശത്ത് പുഴയോടടുത്താണ് ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
ഇദ്ദേഹത്തിന്റെ പൌത്രന്മാരിലൊരാളായ ഉണ്ണിമുഹ്യദ്ദീന്‍ എന്ന ഉണ്ണീന്‍ മൊല്ല പിന്നീട് ഈ സ്ഥലത്ത് താമസിക്കുകയുണ്ടായി.


പ്രസ്തുത സ്ഥലം ഇന്നും കോര്‍മത്ത് പറമ്പ് എന്നാണറിയപ്പെടുന്നത്. ഈ പറമ്പില്‍ താമസിച്ചതിനാലാണ് അദ്ദേഹത്തിന്റെ സന്താന പരമ്പര ‘കോര്‍മത്ത്കാര്‍’ എന്നറിയപ്പെടുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നിത് മറ്റൊരാളുടെ ഉടമസ്ഥതയിലാണുള്ളത്. പക്ഷെ, അതില്‍ സ്ഥിതി ചെയ്യുന്ന വീടിന്ന് ഇപ്പോഴും കോര്‍മത്ത് ഹൌസ് എന്നാണ് നാമകരണം



ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ഒരത്ഭുതം തന്നെ. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലീനനായിരുന്നു ഉണ്ണിമുഹ്യദ്ദീന്‍.
ഇക്കാലത്ത്, കൊടുങ്ങല്ലൂരിന്ന് വടക്കു ഭാഗത്ത് സാഹിബിന്റെ പള്ളിയില്‍, മുനവ്വര്‍ ഷാഹ് എന്നൊരാള്‍ വന്നു താമസിച്ചിരുന്നു. ഒരിക്കല്‍, അജ്മീറില്‍ പോയുഇ തിരിച്ചു വന്നപ്പോള്‍ സയ്യിദ് മര്‍ജാന്‍ എന്നൊരാള്‍ കൂടെയുണ്ടായിരുന്നു. മുനവ്വര്‍ ഷായുടെ ഒരു ബന്ധുവായിരുന്നു ഇദ്ദേഹം. അവിടെ നിന്ന് വിവാഹം കഴിച്ച അദ്ദേഹത്തിന്നു സയ്യിദ് മസ് ഊദ് എന്നൊരു മകന്‍ ജനിച്ചു. പെരിഞ്ഞനത്തിന്റെ തെക്കു ഭാഗത്തുള്ള ‘ചെമ്പിട്ട വീട്ടിലാ’യിരുന്നു മാതാവിനോടൊപ്പം ഈ കുട്ടി ജീവിച്ചത്.
ഈ കുട്ടി വളര്‍ന്നു വലുതായ ശേഷം, തിരൂരങ്ങാടിക്കടുത്ത പാലമഠത്തില്‍ ചെന പള്ളിയില്‍ ഓത്തു പള്ളി കെട്ടി കുട്ടികളെ പഠിപ്പിച്ചു പോരികയായിരുന്നു. ഒരിക്കല്‍, വീട്ടില്‍ പോയി തിരിച്ചു വന്നത് സ്വന്തം മകളുമൊന്നിച്ചായിരുന്നു. ഫാത്വിമ എന്നായിരുന്നു ഈ കുട്ടിയുടെ പേര്‍. അനുയോജ്യനായൊരു വരന്നു തന്റെ കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കണമെന്ന് മമ്പുറം തങ്ങളോടാവശ്യപ്പെട്ടു കൊണ്ടാണ് സ്വന്തം മകളെ കൊണ്ടു വന്നത്. തങ്ങളാകട്ടെ, അന്നു തന്നെ, ഖാളി അറബിയുടെ പൌത്രനായ ഉണ്ണി മുഹ് യദ്ദീനെ വിളിച്ചുവരുത്തി കുട്ടിയെ അദ്ദേഹത്തിന്നു വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു.
പെരുവള്ളൂരിലെ പൌരപ്രധാനിയും മതഭക്തനുമായിരുന്നു അരീക്കാട്ട് മൊയ്തീങ്കുട്ടി ഹാജി. കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റല്‍ ഉടമ ഡോ. എ. മൊയ്തീങ്കുട്ടിയുടെ പിതാമഹന്മാരിലൊരാളാണിദ്ദേഹം. അദ്ദേഹം, തന്റെ ഉടമസ്ഥതയിലുള്ള അരീക്കാട്ട് പറമ്പില്‍


ഒരു പള്ളിയുണ്ടാക്കി വഖ്ഫ് ചെയ്യുകയുണ്ടായി. അരീക്കാട്ട് പള്ളി എന്ന പേരില്‍ ഇന്നും ഇത് നിലകൊള്ളുന്നു. മമ്പുറം തങ്ങളുടെ ഉറ്റ അനുയായികളിലൊരാളായിരുന്ന ഇദ്ദേഹം, സ്വാഭാവികമായും പള്ളിയുടെ മതപരമായ നേതൃത്വത്തിന്നു അര്‍ഹനായൊരാളെ അയച്ചു തരാന്‍ തങ്ങളോടാവശ്യപ്പെട്ടു. ഇങ്ങനെയായിരിക്കാം മുഹ്യദ്ദീന്‍ - ഫാത്വിമാ ദമ്പതികള്‍ക്ക് മമ്പുറം തങ്ങള്‍,


പള്ളിയോട് തൊട്ടടുത്തുള്ള ‘എരണിപ്പുറത്ത് പറമ്പില്‍’ സ്വന്തമായൊരു വീടു വെച്ചു കൊടുത്തത്. ഈ പള്ളിയുടെ മതപരമായ നേതൃത്വം ഇന്നു വരെ കോര്‍മത്തു കുടുംബത്തില്‍ പെട്ടവരാണ് നടത്തിവരുന്നതെന്നത് ശ്രദ്ധേയമാണ്.
പെരുവള്ളൂരില്‍ താമസിച്ചു വരികയായിരുന്ന മുഹ്യദ്ദീന്‍ - ഫാത്വിമാ ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളുണ്ടായി. അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജി, മസ് ഊദ് ഹാജി, കുഞ്ഞഹമ്മദ്, അഹ്മദ്, കമ്മദ് അഥവാ കമ്മു മുസ്ലിയാര്‍ എന്നിവരാണവര്‍.
മതഭക്തിയില്‍, ഉണ്ണിമുയദ്ദീന്റെ ഒട്ടും പിന്നിലായിരുന്നില്ല ഫാത്വിമ. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുക അവരുടെ ഒടുങ്ങാത്ത ആഗ്രഹമായിരുന്നു. അതിനായി ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന യത്നത്തില്‍ അവസാനം ആ സ്ത്ര്രി രത്നം വിജയിക്കുകയായിരുന്നു. അന്നത്തെ പ്രാരാബ്ധങ്ങളും പ്രതിസന്ധികളുമൊന്നും ഈ യത്നത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ പര്യപ്തമായിരുന്നില്ല. അങ്ങനെ, ഹജ്ജിന്നായി പുറപ്പെട്ട ഇരുവരും കോഴിക്കോട്ടെ സയ്യിദ് കുടുംബത്തിലെത്തുകയായിരുന്നു. പക്ഷെ, ഇരുവരും തനിച്ചു പോകുന്നത് ആ കുടുംബം ഇഷ്ടപ്പെട്ടില്ല. അവസാനം നാട്ടില്‍ നിന്നും മസ് ഊദിനെ വരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. പക്ഷെ, യാത്രക്കിടയില്‍ ഉണ്ണിമുഹ്യദ്ദീന്‍ മരണപ്പെടുകയായിരുന്നു.
ഫാത്വിമ ഹജ്ജുമ്മയുടെ സഹോദരി കുഞ്ഞീമയും വിവാഹിതയായി പെരുവള്ളൂരിലെത്തിയിരുന്നു. മമ്പുറം തങ്ങളുടെ ശിഷ്യനായിരുന്ന ചെമ്പന്‍ മൊയ്തീങ്കുട്ടി മുസ്ലിയാരായിരുന്നു വരന്‍. മുടക്കീല്‍, ഒളകര എന്നീ മഹല്ലുകളുടെ നേതൃത്വം തങ്ങള്‍ ഇദ്ദേഹത്തെയായിരുന്നു ഏല്പിച്ചിരുന്നത്.
എന്നാല്‍, ഈ സഹോദരിയുടെ മരണത്തോടെ, വിധവയായ ഫാത്വിമ ഹജ്ജുമ്മയെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വിവാഹം കഴിച്ചു. ഹജ്ജുമ്മ വീണ്ടും ഹജ്ജുകര്‍മ്മത്തിന്നു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഏകദേശം, ഹിജ്ര 1326 ലാണ്‍ ഹജ്ജുമ്മ മരണപ്പെട്ടതെന്നു കരുതപ്പെടുന്നു. പെരുവള്ളൂരിലെ, നടുപ്പറമ്പ് പള്ളി ഖബറിസ്ഥാനിലാണിവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഹജ്ജിന്നു പോകുമ്പോള്‍ അവര്‍ കൊണ്ടു പോയിരുന്ന ഒരു വലിയ മരപ്പെട്ടി ഇന്നും എരണിപ്പുറത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിന്ന് മുമ്പ് ഹജ്ജിന്നു പോകുമ്പോൾ ഫാത്വിമഹജ്ജുമ്മ കൊണ്ടു പോയ മരപ്പെട്ടി

കറപുരളാത്ത കരങ്ങളുമായി ഒരു റവന്യു ഉദ്വോഗസ്ഥൻ



അഴിമതിയില്‍ ആമൂലാഗ്രം ആപതിച്ചു കഴിഞ്ഞൊരു ലോകത്ത്, ധനമോഹികളുടെ കറവപ്പശുവായ റവന്യു വകുപ്പ് കൈയില്‍ വെച്ചു കൊണ്ട് വാടക വീട്ടില്‍ കഴിയുകയും അവിടെ വെച്ചു കൊണ്ടു തന്നെ റിട്ടയര്‍ ചെയ്യുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്വോഗസ്ഥന്‍! വര്‍ത്തമാന കാല സ്ഥിതിഗതികള്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം, കേവലം മുത്തശ്ശിക്കഥകളില്‍ മാത്രം ജീവിതമുള്ളവനായിരിക്കും അദ്ദേഹം! പക്ഷെ, മലപ്പുറം ജില്ലയിലെ തുവ്വൂര്‍ക്കാരനായ കോര്‍മത്ത് അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരം പ്രതി സത്യമായിരുന്നു. അഴിമതിയുടെ കറപുലരാത്ത കരങ്ങളുമായാണ് അദ്ദേഹം സര്‍വശക്തനിലേക്ക് യാത്ര തിരിച്ചത്.
കോര്‍മത്ത് അഹ്മദിന്റെയും കല്ലായി മറിയുമ്മയുടെയും മകനായി 1934 ജൂലൈ 1ന്ന് തുവ്വൂരില്‍ ജനിച്ചു. നിലമ്പൂര്‍ മാനവേദന്‍ സ്കൂളില്‍ മേട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അബ്ദുല്ല, 1958 ജനുവരി 31ന്ന് സിവില്‍ സപ്ലൈസില്‍, മഞ്ചേരി റേഷനിംഗ് ഇന്‍സ്പെക്ടറായാണ് ഗവര്‍മ്മെന്റ് സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ 10 വര്‍ഷക്കാലത്തോളം ഏറനാട് താലൂക്ക് ഡെ. താസില്‍ദാറായി സേവനമനുഷ്ടിച്ച അദ്ദേഹത്തിന്ന് വണ്ടൂര്‍ ലാന്റ് ട്രിബൂണില്‍ താസില്‍ദാറയി പ്രമോഷന്‍ ലഭിച്ചു. പിന്നെ, പെരിന്തല്‍മണ്ണ താസില്‍ദാറായി ഒന്നര വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച ശേഷം, ഏറനാട് താലൂക്ക് താസില്‍ദാറായി,1989 ജൂണ്‍ 30 ന്ന്, റിട്ടയര്‍ ചെയ്തു.
റിട്ടയര്‍മെന്റിന്നു ശേഷം അല്പകാലം, പൊന്നാനി മ ഊനത്തുല്‍ ഇസ്ലാം സഭ സൂപ്രണ്ടായി സേവനം ചെയ്തിട്ടുണ്ട്. 2006 ഫെബ്രുവരി 7ന്ന് മരണമടഞ്ഞു.

കോർമത്തുകാരെ കോർത്തിണക്കുന്നതിൽ, പരേതനായ അബ്ദുല്ല സാഹെബ് വഹിച്ച പങ്ക് നിസ്സീമമാണ്. പോക്കർക്കയുടെ വലം കയ്യായി എപ്പോഴും എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ, ആ മഹദ്കർമ്മത്തിന്റെ മഹത്തായ പ്രതിഫലം അദ്ദേഹത്തിന്നു ലഭിക്കാതിരിക്കില്ല. ആ മഹാത്മാവിന്ന് അല്ലാഹു നിത്യശാന്തി നൽകട്ടെ. ആമീൻ!

വെസ്റ്റു കോടൂരിലെ, ചക്കിങ്ങല്‍തൊടി അബ്ദുറസാക്കിന്റെയും പേരാപ്പുറത്ത് മമ്മാദിയയുടെയും മകളായ സീനത്താണ് സഹധര്‍മ്മിണി. സലീം കോര്‍മത്ത്, ശമീര്‍ കോര്‍മത്ത്, ശഫീഖ് കോര്‍മത്ത്, അഡ്വ. സോണിയ കോര്‍മത്ത്, സോഫിയ ഫിറോസ് എന്നിവരാണ് മക്കള്‍. റുബീനാ സലീം, ലൈലാ ശമീര്‍, ഫിറോസ് എന്നിവര്‍ മരുമക്കളാണ്. ജാസിം സലീം, ജിയാ സലീം, ആയിഷ ലേന ഫിറോസ്, ഇഷല്‍ ശമീര്‍ എന്നിങ്ങനെ 4 പേരമക്കളുണ്ട്.