Saturday, May 14, 2011

‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ തേടിചെന്നു; പക്ഷെ…..

എജുമാർട്ട് ഉടമ കോർമത്ത് അബ്ദുറഹ്മാൻ ഹാജി ഹോസ്പിറ്റലിലാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ സന്ദർശിച്ചു. രോഗവിവരം കുറഞ്ഞ വാക്കുകളിലൊതുക്കിയ അദ്ദേഹം ഉടനെ കടന്നത് കോർമത്ത് കുടുംബ ചരിത്രത്തിലേക്കാണ്. ‘തിരൂരങ്ങാടിയിൽ ഇടക്കിടെ എത്തുന്ന ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ കുറിച്ച് നമുക്ക് അന്വേഷിക്കണം; അദ്ദേഹത്തിന്ന് കോർമത്ത് കുടുംബത്തെ കുറിച്ച് നന്നായറിയുമെന്നാണ് തോന്നുന്നത്; അഡ്മിറ്റിലല്ലെങ്കിൽ ഞാനും വരുമായിരുന്നു.‘
പല തവണ പറഞ്ഞ കാര്യമായിരുന്നു ഇതദ്ദേഹം. പക്ഷെ, സൌകര്യം ഒത്തു വന്നില്ലെന്ന് മാത്രം. ഈ മുഹമ്മദ് കാക്കാക്ക് ഏകദേശം 75 കഴിഞ്ഞിട്ടുണ്ടെന്നു കൂടി അറിഞ്ഞപ്പോൾ ഉടനെ പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
തിരൂർ റയിൽ വെ സ്റ്റേഷനടുത്ത പള്ളിയുടെ ഭാഗത്ത് അന്വേഷിച്ചപ്പോഴാണ്, ഇരിങ്ങാവൂരിലാണ് ഇദ്ദേഹത്തിന്റെ വീടെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നുവോ എന്ന് സംശയമാണെന്നും മനസ്സിലായത്. ഇരിങ്ങാവൂരിലെ അസ് ഹരി പാറ പള്ളിക്കടുത്തായിരുന്നു വീടെങ്കിലും അടുത്ത കാലത്ത് താമസം അല്പം മാറിയെന്നാണറിഞ്ഞത്. ഇഹ് യാ‍ാഉസ്സുന്ന എന്നൊരു സ്ഥാപനത്തിനടുത്താണ് ഇപ്പോൾ വീടെന്നും , പക്ഷെ, ആറു മാസം മുമ്പ് അദ്ദേഹം മരിച്ചു പോയിട്ടുണ്ടെന്നുമാണ് സ്ഥലത്തെ ഒരു കടക്കാരനിൽ നിന്നും അറിഞ്ഞത്.
അവിചാരിതമായാണ് മുഹമ്മദ് കാക്കായുടെ മൂത്ത മകൻ മൂസ്സ എന്നയാൾ ആ വഴി വന്നത്. പ്രഥമ ദൃഷ്ട്യാ തന്നെ, മാനസിക രോഗത്തിന്റെ അല്പം ശല്യം അയാളെ അലട്ടുന്നുണ്ടെന്നു തോന്നി. വഴി അല്പം വിശമകരമാണെന്നറിഞ്ഞതിനാൽ, വണ്ടി ഒരു ഭാഗത്ത് നിറുത്തി ഞങ്ങൾ അദ്ദേഹത്തെ അനുധാവനം ചെയ്തു, അദ്ദേഹം അറിയാതെ.
സാമാന്യം തരക്കേടില്ലാത്ത ഒരു വീട്. വൃദ്ധയായ ഭാര്യ ബീപാത്തുവാണ് ഞങ്ങളെ സ്വീകരിച്ചത്. മുഹമ്മദ് കാക്കയുടെ മരണ ശേഷം ഇവർക്ക് അല്പം മാനസിക വിശമമുള്ളതിനാൽ വീട് പൂട്ടിയായിരുന്നു മകൾ ഉമ്മു കുത്സൂം പുറത്തു പോയിരുന്നത്. അതിനാൽ, പുറത്തു നിന്നു കൊണ്ടായിരുന്നു സംസാരം. ഇതിൽ വിശമം തോന്നിയ ബീപാത്തുവിനെ ഞങ്ങൾ സമാധാനിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് വഴിയിൽ നിന്ന് വിവരം കേട്ട് ഉമ്മുകുത്സൂം ഓടിയെത്തിയത്. കാലിന്ന് അല്പം വിശമമുണ്ടായിരുന്നുവെങ്കിലും അത് വകവെക്കാതെ, കുതിച്ചെത്തിയതായിരുന്നു.
ഞങ്ങളെ മനസ്സിലാവുകയും ആഗമനോദ്ദേശ്യമറിയുകയും ചെയ്തപ്പോൾ, ഇരുവരുടെയും ദുഖവും സന്തോഷവും ഒന്നിച്ചേർന്നു കണ്ണുനീരുകളായി അണപൊട്ടുകയായിരുന്നു.
കോർമത്ത് ഏനിയുടെ മകൻ മൂത്താമുവിന്റെ പുത്രനാണ് ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക’ എന്ന കോർമത്ത് മുഹമ്മദ് ഹാജി. തിരൂരങ്ങാടി, മഞ്ചേരി, വടകര തുടങ്ങി പല നാടുകളിലും തന്റെ കുടുംബമുണ്ടെന്ന് സഞ്ചാരി കൂടിയായ അദ്ദേഹം പലപ്പോഴും പറയാറുണ്ട്. നെല്ലിയാളി കുഞ്ഞസ്സന്റെ മകൾ ബീപാത്തുവാണ് ഭാര്യ. മൂസ്സ, അബ്ദുൽ അസീസ് എന്നീ രണ്ടു പുത്രന്മാരും നഫീസ, ഉമ്മുകുത്സൂം എന്നി പെണ്മക്കളുമുണ്ട്. ഇളയ മകൻ അസീസ് ഗൾഫിലായതിനാൽ ജീവിതത്തിന്നു കാര്യമായ വിശമമൊന്നുമില്ല. മൂത്ത മകൻ മൂസ പതിനെട്ടാം വയസ്സു മുതൽ മാനസിക രോഗത്തിന്നു ചികിത്സയിലാണ്. മുഹമ്മദ് ഹാജിക്ക് രണ്ടുസഹോദരികളുമുണ്ട്. മൂത്രാശയ സംബന്ധമായ രോഗം കാരണം 2010 ഒക്ടോബർ 26 ചൊവ്വാഴ്ച അദ്ദേഹം മരണപ്പെട്ടു.
വിശാലമായൊരു കുടുംബത്തിലെ അംഗമാണ് താനെന്നു മനസ്സിലായ ഉമ്മുകുത്സൂമിന്ന് തന്റെ സന്തോഷവും അഭിമാനവും മറച്ചുവെക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ പിതൃവ്യ സഹോദരൻ മുഹമ്മദ് ഹാജിയുടെ വീട്ടിലെത്തിച്ച ശേഷം മാത്രമാണ് അവർ ഞങ്ങളെ വിട്ടത്.
കുറേ കാലമായി ഹാർട്ട് സംബന്ധമായ രോഗത്തിന്നടിമപ്പെട്ടു ശയ്യാവലംബിയായി കഴിയുകയാണ്, ഏനിയുടെ മകൻ സെയ്താലിയുടെ മകനായ മുഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ, സഹോദരൻ മൊഇതീൻ ഹാജിയും കുതിച്ചെത്തി.
ഇരിങ്ങാവൂരും പരിസര പ്രദേശങ്ങളിലും ധാരാളം കോർമത്തു കാരുണ്ടെന്ന് ഈ യാത്രയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവരിൽ, പലരെയും മടക്കയാത്രയിൽ ഞങ്ങൾ പരിചയപ്പെടുകയുണ്ടായി. ഇതോടെ കോർമത്ത് ചരിത്രത്തിൽ പുതിയൊരു ഏട് കൂടി ചേർക്കപ്പെടുകയായിരുന്നു.

Monday, May 2, 2011

കാരണവന്മാരെ തേടി ഒരിക്കൽ കൂടി

2011 ഏപ്രില്‍ 3 ന്ന് മഞ്ചേരിയില്‍ നടന്ന കോര്‍മത്ത് സംഗമത്തില്‍ ആദരിക്കപ്പെടുകയും ശാരീരികാസ്വസ്ഥ്യങ്ങള്‍ കാരണം പരിപാടിയിലെത്താന്‍ കഴിയാതിരിക്കുകയും ചെയ്ത ചില കോര്‍മത്ത് കാരണവന്മാരെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെ, 2011 മെയ് 2 ന്ന് ഒരു സംഘം പ്രവര്‍ത്തകര്‍ പുറപ്പെട്ടു. കോര്‍മത്ത് സത്താര്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞാന്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുന്നാസര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.




കോര്‍മത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പു മുസ്ലിയാര്‍
കോട്ടക്കല്‍ പറപ്പൂരില്‍ താമസിക്കുന്ന കോര്‍മത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പു മുസ്ലിയാരുടെ വീട്ടിലാണ് സംഘം ആദ്യമായെത്തിയത്. തിരൂരങ്ങാടിയില്‍ നിന്നും പെരുവള്ളൂരില്‍ കുടിയേറിയ കോര്‍മത്ത് ഉണ്ണീന്‍ മുല്ല എന്ന ഉണ്ണിമുഹ് യദ്ദിന്റെ പുത്രന്‍ അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജിയുടെ മകന്‍ അഹ്മദ് കുട്ടി ഹാജിയുടെ പൌത്രനാണിദ്ദേഹം. കോര്‍മത്ത് അബൂബക്കര്‍ മുസ്ലിയാര്‍(പറപ്പൂര്‍) ആണ് പിതാവ്. കോക്കൂരിലെ, തറയില്‍ പൂവത്തു പറമ്പില്‍ കുട്ടുണ്ണി മകള്‍ ഉമ്മാവുട്ടിയുമ്മയാണ് മാതാവ്. പ്രബോധനം പത്രാധിപര്‍ ടി. കെ. ഉബൈദ് ബാപ്പു മുസ്ലിയാരുടെ മാതുല പുത്രനാണ്.
അബൂബക്കര്‍ മുസ്ലിയാരുടെ മൂന്നു മക്കളില്‍ ആദ്യത്തെയാളായ ഇദ്ദേഹം, കോക്കൂരില്‍ വെച്ചാണ് മത വിദ്യാഭ്യാസം നേടിയത്. പണ്ഡിതനും ചികിത്സാരിയുമായ പിതാവിന്റെ മരണ ശേഷം, മുസ്ലിയാരും ചികിത്സാ രംഗത്ത് പ്രവേശിക്കുകയായിരുന്നു. തിരൂര്‍ പുതിയങ്ങാടിയിലെ, ചാലക്കപ്പറമ്പില്‍ ഫാത്വിമ കുട്ടിയാണ് സഹധര്‍മ്മിണി. അബൂബക്കര്‍, അബ്ദുറസാഖ് എന്നീ രണ്ടു പുത്രന്മാരുണ്ട്. ഈയിടെ പരേതനായ കോര്‍മത്ത് സയ്യിദ് അബ്ദുല്ല, കോര്‍മത്ത് ശാഹുല്‍ ഹമീദ് മൌലവി എന്നിവര്‍ സഹോദരങ്ങളാണ്. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം ഉമ്മാവുട്ടിയുമ്മയെ വിവാഹം കഴിച്ച പെരുവള്ളൂരിലെ കോര്‍മത്ത് പോക്കര്‍ മുസ്ലിയാരുടെ മകള്‍ മറിയക്കുട്ടി സഹോദരിയാണ്.



86 കാരനായ മുസ്ലിയാര്‍, പറപ്പൂരിലെ ചോലക്കുണ്ടിലെ സ്വഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണിപ്പോള്‍.


കല്പകഞ്ചേരി മാനുക്ക
പറപ്പൂരില്‍ നിന്നും സംഘം തിരിച്ചത് കല്പകഞ്ചേരിയിലേക്കാണ്. മഞ്ചേരിയില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത കോര്‍മത്ത്



അഹ്മദ് എന്ന മാനുക്കയെ കാണുകയായിരുന്നു ലക്ഷ്യം. കഴിവതും സംഗമത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും ശാരീരികാസ്വസ്ഥ്യങ്ങള്‍ അതിന്ന് തടസ്സമാകുകയായിരുന്നു.


മലബാറിലെ അപൂര്‍വം ആദികാല മുസ്ലിം വിദ്യാസമ്പന്നരില്‍ ഒരാളായ കോര്‍മത്ത് കുഞ്ഞിരായന്‍ റെയ്ഞ്ചറാണ് പിതാവ്. ഭാര്യയും രണ്ടു മക്കളുമൊന്നിച്ച്, കലപകഞ്ചേരിയിലെ പ്രകൃതി രമണീയമായ പ്രദേശത്ത് വിശ്രമിക്കുകയാണ് ഈ തൊണ്ണൂറ്റി രണ്ടുകാരന്‍.

കരുമ്പില്‍ കുഞ്ഞിക്കദിയ ഹജ്ജുമ്മ
കോര്‍മത്ത് സംഗമത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രശംസ പിടിച്ചു പറ്റിയ കരുമ്പില്‍ - ചുള്ളിപ്പാറയിലും സംഘം സന്ദര്‍ശനം നടത്തി. പുരുഷന്മാരിലധികവും പ്രവാസികളാണിവിടെയെങ്കിലും, മൂന്നു ബസ്സുകളാണ്




സംഗമത്തിനെത്തിയത്. സംഗമത്തില്‍ പങ്കെടുക്കാനുള്ള സ്ത്രീകളുടെ ആവേശം ആദ്യമേ തന്നെ പ്രകടമായിരുന്നു. എന്നാല്‍, വെറും 35 ശതമാനം മാത്രമാണ് സംഗമത്തിനെത്തിയതെന്നും, ബഹുഭൂരിഭാഗമാളുകളും പിന്നീടാണ് വിവരമറിഞ്ഞതെന്നുമാണ് സ്ഥലം പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ കോര്‍മത്ത് മന്‍സൂര്‍ പറയുന്നത്. ഒരിക്കല്‍ കൂടി ഇത്തരമൊരു സംഗമത്തില്‍ പങ്കെടുക്കാനും പ്രിയപ്പെട്ടവരെ കാണാനും അല്ലാഹു ആയുസ്സ് നല്‍കട്ടെയെന്നാണ് സംഗമത്തില്‍ പങ്കെടുത്ത, എമ്പതുകളിലെത്തിയ കുഞ്ഞിക്കദിയ ഹജ്ജുമ്മയുടെ പ്രാര്‍ത്ഥന.

പാലത്തിങ്ങല്‍ കുഞ്ഞിക്കദിയ ഹജ്ജുമ്മ
1921ല്‍, ഇംഗ്ലീഷുകാരുടെ തീജ്വാലയില്‍ നിന്നും മുടിനാരിഴക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരികയും ഇപ്പോഴും ആ



ഭീകര സംഭവം അയവിറക്കുകയും ചെയ്യുന്ന പാലത്തിങ്ങലെ കുഞ്ഞിക്കദിയ ഹജ്ജുമ്മയായിരുന്നു അടുത്ത ലക്ഷ്യം. ഉറ്റവരില്‍ നിന്നും സംഗമവിവരങ്ങള്‍ കേട്ട ഹജ്ജുമ്മ, അനാരോഗ്യം കാരണം പരിപാടിയിലെത്താന്‍ കഴിയാത്തതില്‍ അതീവ ദു:ഖിതയാണ്. പക്ഷെ, ദൈവിക വിധിയില്‍ സ്വയം സമാധാനം കണ്ടെത്തുകയാണവര്‍.