Saturday, April 20, 2013

കോർമത്ത് കുടുംബ സംഗമം 2013: അവർ വീണ്ടും ഒന്നിച്ചേർന്നു

മഞ്ചേരി: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം, നാട്ടിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയായിരുന്ന കോർമത്ത് കുടുംബാംഗങ്ങൾ വീണ്ടും ഒന്നിച്ചേർന്നു. 2013 ഏപ്രിൽ 14 ന്ന് ഞായറാഴ്ച, മഞ്ചേരി സി. എഛ്. മുഹമ്മദ് കോയ സ്മാരക മുൻസിപ്പൽ ടൌൺഹാളായിരുന്നു സംഗമവേദി. ഒരു പകൽ മുഴുവൻ നീണ്ടു നിന്ന വൈവിധ്യമേറിയ പരിപാടികളായിരുന്നു ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. പരിചയം പുതുക്കുന്നതിന്നു മാത്രമല്ല, പുതിയ അറിവുകൾ നേടുന്നതിന്നും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും കൂടി വഴിയൊരുക്കി എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാട്ടിന്റെ നാനാഭാഗത്തും, പരസ്പരം അറിയുകയോ ബന്ധപ്പെടുകയോ ചെയ്യാതെ കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളെ, പരസ്പരം കോർത്തിണക്കാൻ , വർഷങ്ങൾക്കു മുമ്പ് ഗോദയിലിറങ്ങുകയും അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത, പരേതരായ കോർമത്ത് പോക്കർക്ക(മഞ്ചേരി), കോർമത്ത് അബ്ദുറഹ്മാൻ ഹാജി(തിരൂരങ്ങാടി), കോർമത്ത് മുഹമ്മദ് എന്ന മാനുക്ക(കല്പകഞ്ചേരി), കോർമത്ത് കുഞ്ഞിക്കദിയുമ്മ(പാലത്തിങ്ങൽ), കോർമത്ത് ഫാത്വിമ എന്നിവർക്കു വേണ്ടിയുള്ള പ്രാർത്ഥനയോടെയായിരുന്നു പരിപാടിക്കു തുടക്കം കുറിച്ചത്. കോർമത്ത് കോയാമു മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, കോർമത്ത് നസ്വീബുല്ല, അബ്ദുൽഖാദർ ഫൈസി എന്നിവർ പങ്കെടുത്തു. കോർമത്ത് കുടുംബത്തിൽ ഉന്നത സ്ഥാനങ്ങളിലെത്തിയ പ്രതിഭകളെ ആദരിക്കലായിരുന്നു അടുത്ത ചടങ്ങ്. സീനിയർ ഗവർമ്മെന്റ് പ്ലീഡർ അഡ്വ. കെ. കെ. സെയ്ദലവിയെ, ഡോ. എ. മൊയ്ദീൻ കുട്ടി (എം. ഡി. റിലീഫ് ഹൊസ്പിറ്റൽ, കൊണ്ടോട്ടി’ മലബാർ ഹോസ്പിറ്റൽ, മഞ്ചേരി)യും, അഖിലെന്ത്യാ തലത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ബോളിബോൾ കോച്ച് കോർമത്ത് ശൌഖത്തലിയെ, പ്രമുഖ ടെലിഫിലിം നിർമാതാവ് സിദ്ദീഖ് കൊടിയത്തൂരും ഷാളണിയിച്ചു. മോബൈൽ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച പഠനാർഹമായ ക്ലാസ്സാണ് തുടർന്നു നടന്നത്. ആധുനിക മനുഷ്യന്റെ നിത്യജീവിതത്തിൽ അവിഭാജ്യഘടകമായി കഴിഞ്ഞ മോബൈൽ ഫോണിന്റെ ഗുണവശങ്ങളോടൊപ്പം, അതിലടങ്ങിയ ദൂഷ്യവശങ്ങളെയും, വിശദമായി വിവരിച്ച മി. ഹംസ അഞ്ചുമുക്കിൽ( ചെയർമാൻ, ബ്രിട്കോ ആന്റ് ബ്രിറ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്), ഒരേസമയം സദസ്സിനെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയായിരുന്നു. കോർമത്ത് കുടുംബ പാരമ്പര്യത്തെയും സവിശേഷതയെയും കുറിച്ച ഡോ. എ. മൊയ്തീൻ കുട്ടിയുടെ ശ്രദ്ധേയമായ പ്രഭാഷണമായിരുന്നു തുടർന്നു നടന്നത്. കോർമത്ത് കുടുംബത്തെ പെരുവള്ളൂരിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച, പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബത്തിലെ പിന്മുറക്കാരനായ ഡൊക്ടറുടെ പ്രഭാഷണം അംഗങ്ങളിൽ പുതിയൊരു ആവേശം സൃഷ്ടിക്കുകയായിരുന്നു. ‘സന്തുഷ്ട കുടുംബം ഇസ്ലാമിക വീക്ഷണത്തിൽ’ എന്ന, നാസറുദ്ദീൻ, ആലുങ്ങലിന്റെ പ്രഭാഷണത്തിൽ, ഇസ്ലാമിലെ കുടുംബ സങ്കല്പം, ബാധ്യതകൾ തുടങ്ങിയ ശ്രദ്ധേയ വശങ്ങൾ ചർച്ചാ വിധേയമാക്കി. അബ്ദുല്ലത്വീഫ് പയ്യനാടിന്റെ ‘കുടുംബ ബജറ്റോ’ടെയാണ് ഉച്ചക്ക് ശേഷമുള്ള സെഷൻ തുടക്കം കുറിച്ചത്. ആഗോള തലത്തിൽ, സാമ്പത്തിക മാന്ദ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, തുച്ചവരുമാനക്കാരന്നു പൊലും ആരോഗ്യകരമായൊരു ആസൂത്രണം എങ്ങനെ സാധിതമാകുമെന്ന്, ഈ പ്രഭാഷണത്തിലൂടെ മനസ്സിലാക്കാൻ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം, കുടുംബത്തിലെ പ്രതിഭാ സംഗമമായിരുന്നു. അഡ്വ. കെ. കെ. സെയ്ദലവി(പാലത്തിങ്ങൽ), നാസറുദ്ദീൻ ദാരിമി(പെരിഞ്ഞനം), സലാം മാളിയേക്കൽ(കൊടിയത്തൂർ), അബ്ദുസ്സത്താർ ഹാജി (മഞ്ചേരി), മുസ്തഫാ കോർമത്ത് (തിരൂരങ്ങാടി), ഇസ്മായീൽ കൊർമത്ത് (മഞ്ചേരി), അബ്ദുനാസർ (മഞ്ചേരി), മൻസൂർ (കരിമ്പിൽ), മുനീർ കോർമത്ത് (തിരൂരങ്ങാടി), നിവിൽ ഇബ്രാഹീം(മഞ്ചേരി), സഹീർ കോർമത്ത് (മഞ്ചേരി) എന്നിവർ പങ്കെടുത്തു. അവസാന ഭാഗമായ കലാപരിപാടികൾ, പ്രശസ്ത ഗായകൻ ഷിഫിൻ രോഷൻ കോർമത്ത് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment